ലൈഫ്മിഷൻ കരാർ: സി ബി ഐ അന്വേഷിച്ചാൽ സർക്കാർ കുടുങ്ങും.

ലൈഫ്മിഷൻ കരാർ സംബന്ധിച്ചു സംസ്ഥാന സർക്കാറിൻ്റെ വിജിലൻസ് അന്വേഷണം സി ബി ഐയെ ഭയന്നുള്ള നടപടിയാണോ. പ്രതി പക്ഷ ആരോപണങ്ങളും, പെട്ടെന്നുള്ള വിജിലൻസ് അന്വേഷണ തീരുമാനവും ഒക്കെ ഇതാണ് ചൂണ്ടിക്കാണിക്കുന്നത്. വിവാദങ്ങൾ ഉടലെടുത്ത് ഒരു മാസം പിന്നിട്ടിട്ടു പോലും ചിന്തിക്കാതിരുന്ന വിജിലൻസ് അന്വേഷണം ഒരു സുപ്രഭാതത്തിൽ ഉണ്ടായത് സി ബി ഐ അന്വേഷണം വന്നേക്കുമെന്ന സ്ഥിതിവന്നപ്പോഴാണ് പ്രഖ്യാപിക്കുന്നത്. കേസ് സി ബി ഐക്ക് വിടണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം ഉടലെടുത്തതിന് പിന്നാലെയാണിത്. സി ബി ഐ അന്വേഷണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യത്തെ വിജിലൻസ് എന്ന പുകമറകൊണ്ട് ഇല്ലാതാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ക്ഷുഭിതനായതും വിരൽ ചൂണ്ടുന്നത് സി ബി ഐയെക്കുറിച്ചുള്ള ഈ ഭയത്തിലേക്ക് തന്നെയാണ്. വിജിലിസിനു കേസ് കൈമാറിയതായി പ്രഖ്യാപിച്ചു, ഫയലുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്.
20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക വിവരങ്ങള്‍ സിബിഐ ശേഖരിച്ചു തുടങ്ങിയിരിക്കുന്നത്. ഇതിനിടയിലാണ് വിജിലൻസ് അന്വേഷണവുമായി സർക്കാരും രംഗത്ത് വരുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലെ കരാറുകളുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ ലഭിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയും സുഹൃത്തുക്കളും നാലര കോടി രൂപ കമ്മീഷനായി കൈപ്പറ്റിയെന്നാണ് ആക്ഷേപം. എന്നാൽ ഒമ്പതു കോടിയോളം കമ്മീഷൻ ഇനത്തിൽ മാറ്റിയിട്ടുണ്ടെന്ന് വി ഡി സതീശൻ എംഎൽഎ നിയമസഭയിൽ അവിശ്വാസത്തിനിടെ ആരോപിച്ചിരുന്നു.
ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. ഇതനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം സിബിഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അനുമതി തേടിയാല്‍ മതിയാകും. ഇതോടെ വിജിലൻസിനും സംസ്ഥാന സർക്കാരിനെ രക്ഷിക്കാൻ കഴിയാതെ വരും.
ഏതു വിദേശരാജ്യത്തുനിന്നും സഹായം സ്വീകരിക്കണമെങ്കിലും സംസ്ഥാന സര്‍ക്കാരിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. വിദേശരാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കെ സംസ്ഥാനം എങ്ങനെ യുഎഇ റെഡ് ക്രസന്റില്‍നിന്ന് സഹായം സ്വീകരിച്ചെന്ന കാര്യമാണ് നിലവില്‍ വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രാനുമതി ആവശ്യമില്ലെന്നും വിവരം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കില്‍ അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരാനിടയുണ്ട്.
വിദേശരാജ്യങ്ങളുമായുള്ള കരാര്‍ കേന്ദ്രപട്ടികയില്‍പ്പെടുന്നതിനാല്‍ ധാരണാപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാന്‍ കോണ്‍സുലേറ്റിനും നിര്‍മാണ കമ്പനിയായ യുണിടാക്കിനും അധികാരമില്ല. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും റെഡ് ക്രസന്റും ചേര്‍ന്നാണ്.
എന്നാല്‍, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിര്‍മാണക്കരാര്‍ യുണിടാക്കിനു നല്‍കി. കരാര്‍ ഒപ്പിട്ടത് കോണ്‍സുലേറ്റ് ജനറലും യുണിടാക്കുമാണ്. ധാരണാപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്റോ നിര്‍മാണക്കരാറില്‍ കക്ഷിയായിരുന്നില്ല. 2.17 ഏക്കറില്‍ 140 ഫ്ലാറ്റ് നിര്‍മിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്റുമായി ധാരണയിലെത്തിയതു 2019 ജൂലൈ 11നാണ്. ഇടപാടിൽ മന്ത്രി പുത്രന്മാർക്ക് വരെ ബന്ധമുണ്ടെന്ന് സൂചനകൾ പുറത്ത് വന്നതിനാൽ ക്ഷുഭിതനായതു കൊണ്ടോ വിജിലൻസ് അന്വേഷണമെന്ന പ്രഹസനം കൊണ്ടോ ഈ പ്രതിസന്ധി മറികടക്കാൻ ഇനി സർക്കാറിന് കഴിയില്ല.