Editor's ChoiceLatest NewsNationalNews

റിപബ്ലിക് ദിനത്തിൽ 2 ലക്ഷം ട്രാക്ടറുകളുമായി100 കിലോമീറ്റർ കർഷക റാലി

റാലിക്കായി ട്രാക്ടറുകൾ ഡൽഹിക്ക്.

ന്യൂഡൽഹി / റിപബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കര്‍ഷക സംഘടനകള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ റാലി സംഘടിപ്പിക്കും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വൻ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന രണ്ട് ലക്ഷം ട്രാക്ടറുകള്‍ ജനുവരി 26ന് നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നാണ് ഇത് സംബന്ധിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഘാസിപൂര്‍, സിംഘു, ടിക്രി അതിര്‍ത്തികളിൽ നിന്നായിരിക്കും റാലിയുടെ തുടക്കമെന്നും കൃത്യമായ റൂട്ട് പിന്നീട് നിശ്ചയിക്കുമെന്നുമാണ് കര്‍ഷകനേതാക്കള്‍ പറഞ്ഞിട്ടുള്ളതെങ്കിലും, നൂറ് കിലോമീറ്റര്‍ റൂട്ടിലായിരിക്കും വൻ റാലി നടക്കുന്നത്. ജനുവരി 26ന് ഡൽഹി അതിര്‍ത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ നീക്കുമെന്നും കര്‍ഷകര്‍ നഗരത്തിൽ പ്രവേശിച്ച് റാലി നടത്തുമെന്നും കര്‍ഷകനേതാവ് ദര്‍ശൻ പാൽ അറിയിച്ചിട്ടുണ്ട്. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേയ്ക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളിയ സാഹചര്യത്തിലാണ് സംഘടനകള്‍ റിപബ്ലിക് റാലിയുമായി മുന്നോട്ടു പോകുന്നത്.

പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഉത്തര്‍ പ്രദേശിൽ നിന്നുമുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ റിപബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കുമ്പോഴാണ് രാജ്യതലസ്ഥാനത്ത് വലിയ ട്രാക്ടര്‍ റാലി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. രണ്ട് ലക്ഷത്തോളം ട്രാക്ടറുകളും അതിനു പിന്നിലായി പ്രതിഷേധക്കാരുമായി മറ്റു വാഹനങ്ങളും റാലിയിൽ അണി ചേരും. റാലി നിയന്ത്രിക്കാൻ 2500 ഓളം വോളണ്ടിയര്‍മാര്‍ ഉണ്ടാകുമെന്നും, വേണ്ടി വന്നാൽ വോളണ്ടിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡൽഹി പോലീസിൽ നിന്ന് പ്രതിഷേധ റാലിയ്ക്ക് അനുമതി കിട്ടിയതിനു പിന്നാലെയാണ് റാലിയുടെ വിശദാംശങ്ങള്‍ കർഷക നേതാക്കള്‍ വെളിപ്പെടുത്തുന്നത്. റിപബ്ലിക് ദിനത്തിൽ തലസ്ഥാന നഗരത്തിനുള്ളിൽ റാലി നടത്തുന്നതിനെ ആദ്യം അധിക‍ൃതര്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് അനുമതി നല്‍കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ റാലിയുടെ റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ കര്‍ഷകര്‍ നല്‍കിയിട്ടില്ലെന്നും ഇതിനു ശേഷം അന്തിമ തീരുമാനം സ്വീകരിക്കുമെന്നും ഡൽഹി പോലീസ് കമ്മീഷണര്‍ പറഞ്ഞതായി ഒരു ദേശീയ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button