കണ്ണൂര്‍ തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മാണം നടന്നു വന്ന മേൽപ്പാലത്തിന്റെ ബീമുകൾ തകർന്നു നിലം പൊത്തി.

കണ്ണൂര്‍ തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മാണം നടന്നു വന്ന മേൽപ്പാലത്തിന്റെ ബീമുകൾ തകർന്നു നിലം പൊത്തി. നാല് ബീമുകളാണ് തകർന്നു വീണത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മാണം നടക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഉച്ചക്ക് രണ്ടരയോടെ തകർന്നു വീണത്. പാലത്തില്‍ 8 ഓളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടം ഉണ്ടായില്ല. പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കൺസ്ട്രക്ഷനാണ് പാലത്തിന്‍റെ നിർമ്മാണം കരാർ എടുത്തിരിക്കുന്നത്. നിര്‍മാണത്തിന്‍റെ ഭാഗമായി നാല് പാലങ്ങളാണ് ഇ.കെ.കെ കൺസ്ട്രക്ഷന്‍ ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലമാണ് തകർന്നു നിലം പൊത്തിയത്. മുപ്പത് മാസത്തിനുള്ളിൽ ആണ് ഇ.കെ.കെ കൺസ്ട്രക്ഷൻ നിർമ്മാണം പൂർത്തിയാക്കേണ്ടത്.തകര്‍ന്നു വീണതില്‍ ഒരു ബീമ് നിര്‍മാണത്തിലിരിക്കുന്നതും മറ്റുള്ളവ പ്രവൃത്തി പൂര്‍ത്തിയായതുമാണ്. ബലത്തിന്റെ അപാകതയാണ് തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാഹി ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെയാണ് ബീമുകള്‍ തകര്‍ന്നു വീണത്. പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ 2020 മാര്‍ച്ചിനുള്ളിൽ പൂർത്തിയാക്കേണ്ടതായിരുന്നു. അതുണ്ടായില്ല. സംഭവത്തില്‍ ബൈപാസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരുകയാണ്. 2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിക്കുന്നത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി നിർമ്മിക്കുന്ന മാഹി ബൈപാസിനുള്ളത്. 853 കോടിയാണ് പാലം നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.