പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം തെരേണ്ടതില്ല,ബാങ്കില്‍ 17.4 കോടി രൂപ ഉണ്ടെന്ന് ഇ. ശ്രീധരന്‍.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം തെരേണ്ടതില്ലെന്ന് പുനർ നിർമ്മാണ ചുമതലയേറ്റെടുത്ത ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയില്‍ ഡി.എം.ആര്‍.സി പണിത 4 പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറഞ്ഞ സംഖ്യക്ക് പണി പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ ബാക്കി വന്ന തുക ബാങ്കിലുണ്ടെന്നും അത് ഉപയോഗിക്കാമെന്നും ആണ് ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിയിച്ചിട്ടുള്ളത്.
ബാങ്കില്‍ 17.4 കോടി രൂപയാണ് നിലവില്‍ ഉള്ളതെന്നും ഇത് ചെലവാക്കാമെന്നുമാണ് ഇ. ശ്രീധരന്‍ മുഖ്യ മന്ത്രിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചതിനെതുടര്‍ന്നാണ് ഇ. ശ്രീധരന്‍ പാലം പണിയുടെ മേല്‍നോട്ട ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. ചുമതല ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശ്രീധരന്‍ നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചപ്പോള്‍ സാങ്കേതികമായും ആരോഗ്യപരമായുമുള്ള പ്രയാസങ്ങള്‍ ശ്രീധരന്‍ ബോധ്യപ്പെടുത്തി. ഡി.എം.ആര്‍.സിയുടെ നേതൃത്വത്തില്‍ തന്നെ പാലം പുനര്‍നിര്‍മിക്കുന്നതാണ് നല്ലതെന്നും സഹായിക്കണമെന്നും മുഖ്യമന്ത്രി ശ്രീധരനോട് ആവശ്യപ്പെടുകയായിരുന്നു.
ഇ. ശ്രീധരന്‍ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ തുടർന്ന് വ്യക്തമാക്കി.
ജനങ്ങള്‍ക്കും നാടിനും വേണ്ടിയാണ് ഈ ചുമതല കൂടി ഏറ്റെടുക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് ശ്രീധരന്‍ പ്രീതികരിച്ചിട്ടുള്ളത്. ഡി.എം.ആര്‍.സിയില്‍ നിന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്ക് പോയ ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രനെ ഡെപ്യൂട്ടേഷന്‍ തിരികെ കൊണ്ടു വരാനും നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി എത്രയും വേഗം പണി തുടങ്ങാൻ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോട് ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ട്-ഒന്‍പത് മാസത്തിനുള്ളില്‍ പാലം തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നാണ് ശ്രീധരന്‍ പറഞ്ഞിട്ടുള്ളത്.പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.