ഹൈക്കോടതി അനുമതി നൽകിയിട്ടും വെർച്വൽ ക്യൂ സംവിധാനം പ്രാവർത്തികമായില്ല, ശബരിമലയിൽ 5000 പേർക്ക് ദർശനമില്ല.

ശബരിമല /ഹൈക്കോടതി അനുമതി നൽകിയെങ്കിലും വെർച്വൽ ക്യൂ സംവിധാനം പ്രാവർത്തികമാകാത്തതിനാൽ ശബരിമലയിൽ ഞായറാഴ്ച 5000 പേർക്ക് ദർശന സാദ്ധ്യതയില്ല. ഞായറാഴ്ചമുതൽ 5000 പേരെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതാണ്. എന്നാൽ ശനിയാഴ്ച രാത്രിവരെ വെർച്വൽ ക്യൂ ബുക്കിംഗ് തുറന്നുനൽകിയില്ല. പഴയ നിലയിൽ 2000 പേർക്ക് തിങ്കൾ മുതൽ വെള്ളിവരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കുമാണ് ദർശനത്തിന് അനുമതി ഉള്ളത്.
ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്ക് മാത്രമാണ് ശബരിമല ദർശനത്തിന് അനുമതി. ഡിസംബർ 26ന് ശേഷം ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ, ആർ.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയവയിൽ എതെങ്കിലും ഒരു പരിശോധന നടത്തണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ശബരിമലയിൽ ജീവനക്കാർക്കും പൊലീസുകാർക്കും വൈറസ്ബാധ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണിത് ഈ നിർദേശം കൊണ്ട് വന്നിരുന്നത്.