ഇന്ത്യയുടെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളെ ചൈന ആക്രമിച്ചു.

ഇന്ത്യയുടെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളെ ചൈന ആക്രമിച്ചതായ ഞെട്ടിക്കുന്ന യുഎസ് റിപ്പോർട്ട് പുറത്ത്. കംപ്യൂട്ടർ നെറ്റ്വർക്കിലൂടെ ഇന്ത്യയുടെ സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങൾക്കു നേരെ ചൈന 2017ൽ ആണ് ആക്രമണം നടത്തിയത്. 2007 മുതൽ 2018 വരെയുള്ള കാലയളവിൽ നടത്തിയ സൈബർ ആക്രമണങ്ങളിൽ ഒന്നു മാത്രമാണിതെന്നു യുഎസ് ആസ്ഥാനമായ ചൈന എയറോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുള്ളതായ റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.
ഇസ്രോയുടെ സംവിധാനങ്ങൾ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് പൊരുതി നിന്നിട്ടുണ്ടെന്നും, വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പറഞ്ഞ ഐഎസ്ആർഒ മേധാവി കെ.ശിവൻ,സൈബർ ആക്രമണങ്ങൾ നിരന്തരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും പറഞ്ഞു. ഇന്റർനെറ്റ് ഉൾപ്പെടെ പൊതു സഞ്ചയവുമായി യാതൊരു ബന്ധവുമില്ലാത്ത സ്വതന്ത്രവും ഒറ്റപ്പെട്ടതുമായ നെറ്റ്വർക്ക് സംവിധാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. അതിനാൽ ഇസ്രോയുടെ സംവിധാനങ്ങൾ അതീവ സുരക്ഷിതമാണെന്നും ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ കഴിയില്ലെന്നും കെ.ശിവൻ വ്യക്തമാക്കിയിട്ടുണ്ട്.
ശത്രുവിന്റെ സ്പേസ് സംവിധാനങ്ങൾക്കു കടുത്ത ഭീഷണി ഉയർത്തുന്ന കൗണ്ടർ സ്പേസ് സംവിധാനങ്ങളാണ് ചൈനയ്ക്കുള്ളതെന്ന് സിഎഎസ്ഐ റിപ്പോർട്ട് പറയുന്നു. 2019 മാർച്ച് 27ന് ഇന്ത്യ ആന്റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ പ്രദർശിപ്പിച്ചിരുന്നു. ശത്രു സാറ്റലൈറ്റുകളെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാനുള്ള ‘കൈനറ്റിക് കിൽ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. എന്നാൽ കോ– ഓർബിറ്റൽ സാറ്റലൈറ്റുകൾ, ആന്റി സാറ്റലൈറ്റ് മിസൈലുകൾ, ജാമർ എന്നിവ ഉൾപ്പെട്ട മറ്റ് അനവധി കൗണ്ടർ സ്പേസ് സാങ്കേതിക വിദ്യകൾ ചൈനയ്ക്ക് ഉണ്ടെന്ന് യുഎസ് റിപ്പോർട്ട് പറയുന്നു. ശത്രുസാറ്റലൈറ്റുകളെ അന്ധനും ബധിരനും ആക്കാനുള്ള സാങ്കേതിക വിദ്യ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി വികസിപ്പിക്കുന്നുണ്ട്. ചൈനയുടെ ആന്റി സാറ്റലൈറ്റുകൾക്ക് സ്പേസ് ക്രാഫ്റ്റുകളെ നിയന്ത്രിക്കുന്ന മുഴുവൻ സംവിധാനങ്ങളെയും ഹൈജാക്ക് ചെയ്യാൻ കഴിയുമെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർനീഗ് എൻഡൗമെന്റ് ഫോർ ഇന്റർനാഷനൽ പീസ് 2019ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎഎസ്ഐ യുഎസ് സർക്കാരിന്റെയും പ്രതിരോധ വകുപ്പിന്റെയും നയരൂപീകരണങ്ങളെ സഹായിക്കുന്ന വിദഗ്ധ ഗവേഷണങ്ങളും വിശകലനങ്ങളും നൽകുന്നുണ്ട്. കുറേ വർഷങ്ങളായി സൈബർ ആക്രമണ ഭീഷണികൾ ഉണ്ടാകാറുണ്ടെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താൻ പ്രയാസമാണെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നത്. സൈബർ ഭീഷണികളുടെ പിന്നിൽ ആരെന്ന് കണ്ടെത്തുക ദുഷ്കരമാണ്. ചൈന ഞങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു, എന്നാൽ അവർ പരാജയപ്പെടുകയാണുണ്ടായത്. ഐഎസ്ആർഒ മേധാവി കെ.ശിവൻ പറഞ്ഞു.