കുരുക്ക് മുറുക്കി ലാവ് ലിനും; ചക്രവ്യൂഹത്തിൽ പിണറായി

മിന്നാമിന്നി വെട്ടത്തിൽ നിന്നിരുന്ന കേരളത്തെ ഇന്ന് കാണുന്ന പ്രകാശമാനമായ രീതിയിലേക്ക് മാറ്റിയ പിണറായി വിജയൻ എന്ന വൈദ്യുതി മന്ത്രിയെ കേരളം മറക്കില്ല. സുവർണ്ണ ലിപികളിൽ എഴുതപ്പേടെണ്ട അ അദ്ധ്യായെത്തെതിളക്കമറ്റതാക്കുകയായിരുന്നു എസ് എൻ സി ലാവ്‌ലിൻ വിവാദം. ഒരു പക്ഷെ ഇന്നത്തേതിനേക്കാൾ ഒക്കെ പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിനും മന്ത്രിക്കും മേൽ അഴിമതിക്കറ പുരട്ടിയ പേര്.. ലാവ് ലിൻ… പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് അന്വേഷണ സംഘം സമർപ്പിച്ച ഹർജിയിൽ പുതിയ ബെഞ്ച് വീണ്ടും വാദം കേൾക്കുമ്പോൾ കുരുക്കുകളിൽ പെട്ടുഴുലുന്ന പിണറായി വിജയന് കുടുതൽ കുരുക്കാകുമോ ലാവ് ലിന് എന്ന ചോദ്യം ശക്തമാവുകയാണ്.
സുദീർഘമായ നാൾ വഴികളാണ് ലാവ് ലിൻ കേസിൻ്റേത്.1995 ഓഗസ്‌റ്റ് പത്ത് …അന്നാണ് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കൺസൽട്ടന്റായി വൈദ്യുതി ബോർഡ് കാനഡയിലെ എസ്എൻസി ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിടുന്നത്.1996 ഫെബ്രുവരി 24 ന് എസ്‌എൻസി ലാവ്‌ലിനുമായുള്ള ധാരണാരപത്രം കൺസൾട്ടൻസി കരാറാക്കി മാറ്റി. സാങ്കേതികസഹായത്തിനും പദ്ധതിയുടെ നിർമാണ മേൽനോട്ടത്തിനും ധനസഹായം ലഭ്യമാക്കാനും ലാവ്‌ലിനുമായി വൈദ്യുതി ബോർഡ് കരാർ ഒപ്പിട്ടു. മൂന്നു വർഷത്തിനകം പുനരുദ്ധാരണം പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്‌ഥ.കൺസൽട്ടൻസി ഫീസായിആവശ്യപ്പെട്ടത് 20.31 കോടി രൂപ.അന്നത്തെവൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലസംഘം കാനഡയിൽ ലാവ്‌ലിനുമായി ചർച്ച നടത്തിയത് 1996 ഒക്‌ടോബർ 15 ന്.

ചർച്ചയിൽ വൈദ്യുത ബോർഡിന്പുറമെ മലബാർ കാൻസർ സെന്ററിനു കൂടി സഹായം ആവശ്യപ്പെട്ടു. അതിൻ്റെ ഭാഗമായി കൺസൽട്ടൻസി കരാർ, ഉപകരണങ്ങൾ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കൺസൽട്ടൻസി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനും ധാരണയോടെ 1997ൽ ലാവ് ലിനുമായി സർക്കാർ അന്തിമ കരാറിലെത്തി. ലാവ്‌ലിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പദ്ധതികൾ നവീകരിക്കാമെന്ന പൊതുമേഖലാ സ്‌ഥാപനമായ ഭെല്ലിന്റെ ശുപാർശ ഇതിനിടെ തള്ളിക്കളയും ചെയ്തുതു.1997 ഫെബ്രുവരി പത്തിനാണ് മൂന്നു പദ്ധതികൾക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ലാവ്‍ലിൻ കമ്പനിയും സംസ്ഥാന വൈദ്യുതി ബോർഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചത്. മലബാർ കാൻസർ സെന്റിനു 98.30 കോടി രൂപ സഹായ വാഗ്ദാനവും ലാവ്‍ലിൻ നടത്തി.
130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്‍ലിനുമായുള്ള അന്തിമ കരാറിനു 1997 ജനുവരി 25 ന് കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് 1998 മാർച്ച് മൂന്ന് ∙ മന്ത്രിസഭായോഗം ഈ കരാർ അംഗീകരിച്ചു. മലബാർ കാൻസർ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിൻ നൽകുമെന്നാണു കരാർ. എന്നാൽ കാൻസർ സെന്ററിനു ലഭിച്ചത് 8.98 കോടി രൂപ മാത്രം. ഇവിടെ നിന്നാണ് വിവാദങ്ങൾ ആരംഭിക്കുന്നത്.2005 ജൂലൈ 13 ന് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ലാവ്‌ലിൻ കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം 374.5 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നവീകരണത്തിൽ സർക്കാരിനു വൻനഷ്‌ടമുണ്ടായതായി സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.എസ് എൻ സി ലാവ്‌ലിൻ ഇടപാടിൽ ക്രമക്കേടു നടന്നെന്നും ഇതെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി 2006 ജനുവരി 20 ന് കോട്ടയം വിജിലൻസ് എസ്പി എ.ആർ.പ്രതാപൻ റിപ്പോർട്ടിൽ സമർപ്പിച്ചു. പിണറായി വിജയൻ അടക്കം നാലു മുൻ വൈദ്യുതി മന്ത്രിമാരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ടിനു രൂപം നൽകിയത്.
2006 ഫെബ്രുവരി 06 ന്എസ്എൻസി ലാവ്‌ലിൻ ഇടപാടിനെക്കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ അടങ്ങുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കുന്നതിനു സ്‌പീക്കർക്കു ലഭിച്ചു. 2006 ഫെബ്രുവരി 08 ന് എസ്എൻസി ലാവ്‌ലിൻ കരാറിനെക്കുറിച്ചു സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നു വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ലാവ്‌ലിൻ വൈസ് പ്രസിഡന്റും വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പടെ ഒൻപതു പേരെ പ്രതികളാക്കി കേസ് റജിസ്‌റ്റർ ചെയ്യാൻ വിജിലൻസ് സർക്കാരിനോടു ശുപാർശ ചെയ്‌തത്2006 ഫെബ്രുവരി 13 നായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ 2006 ഫെബ്രുവരി 14 ന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി മലബാർ ക്യാൻസർ ആശുപത്രിക്കു 98 കോടി രൂപയുടെ ഗ്രാന്റിനായി ധാരണാപത്രം ഒപ്പിട്ടശേഷം സർക്കാർ കരാർ ഒപ്പിടാത്തതു ഗുരുതരവീഴ്‌ചയാണെന്നു വിജിലൻസ് കണ്ടെത്തി. 2006 ഫെബ്രുവരി 25 നാണ് മലബാർ ക്യാൻസർ ആശുപത്രിയുമായി ബന്ധപ്പെട്ട ഇടപാടിൽ ആശുപത്രിക്ക് ഇനി ഒരു പൈസ പോലും കൊടുക്കാൻ ബാക്കിയില്ലെന്നു കനേഡിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കിയത്. 98 കോടി രൂപ കിട്ടിയിട്ടില്ലെന്നു സിഎജിയുടെ അന്തിമ റിപ്പോർട്ട് കുറ്റപ്പെടുത്തിയിരിക്കേയായിരുന്നു ഇ വെളിപ്പെടുത്തൽ.
2006 ഫെബ്രുവരി 28 ന്എൽഡിഎഫ് ഭരണകാലത്തെ എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ കെഎസ്ഇബിയുടെ മൂന്നു മുൻചെയർമാന്മാരും കനേഡിയൻ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉൾപ്പെടെ എട്ടുപേരെ പ്രതി ചേർത്തു വിജിലൻസ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) സമർപ്പിച്ചു. എസ്എൻസി ലാവ്‌ലിൻ വൈസ് പ്രസിഡന്റ് ക്ലോസ് ട്രൻഡൽ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻമാരായിരുന്ന പി.എ. സിദ്ധാർഥ മേനോൻ, ആർ.ശിവദാസൻ, ബോർഡ് അംഗങ്ങളായിരുന്ന രാജശേഖരൻ നായർ, മാത്യു റോയി, രണ്ടു മുൻ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരായിരുന്നു പ്രതികൾ. ഇതേ തുടർന്ന് 2006 മാർച്ച് ഒന്നിന് ലാവ്‌ലിൻ കേസിന്റെ അന്വേഷണം സിബിഐ ക്കു വിടാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ സർക്കാരുമായി ആലോചിക്കാതെ ലാവ്‍ലിൻ കേസിൽ കോടതിയ്ൽ എഫ്ഐആർ നൽകിയ വിജിലൻസ് ഡയറക്‌ടർ പി.ഉപേന്ദ്രവർമയെ മാറ്റി.2006 മാർച്ച് രണ്ടിനായിരുന്നു ഈ നടപടി.കേസിൽ മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുന്ന സുപ്രധാന ഫയൽ അപ്രത്യക്ഷമായതായി വിജിലൻസ് 2006 മാർച്ച 10 ന് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചു. മാത്രമല്ല കേസ് അന്വേഷിച്ച എസ്.പി. നീണ്ട അവധിയിൽ പോകുകയും ചെയ്തു. തുടർന്നുണ്ടായ സി ബി ഐ യുടെ പ്രാഥമികാന്വേഷണത്തിൽ തന്നെ എസ്എൻസി ലാവ്‌ലിൻ കേസിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നു കണ്ടെത്തി. എങ്കിലും 2006 നവംബർ 16 ന് എസ് എൻസി ലാവ്‌ലിൻ കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജൂലൈ 18 ന് കേന്ദ്ര സർക്കാരിനെ നേരിട്ട് അറി യിച്ചിരുന്നതാണെന്നും സിബിഐ. വ്യക്‌തമാക്കി. ഇതേ തുടർന്ന് 2006 ഡിസംബർ 04 ന് ലാവ്‌ലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നു വി എസ് അചുതാനന്ദൻ്റെ നേതൃത്വത്തിലുള്ള സംസ്‌ഥാനമന്ത്രി സഭായോഗം തീരുമാനിച്ചു.
എസ്‌എൻസി ലാവ്‌ലിൻ അടക്കം ആർക്കും കരാർ നൽകാൻ താൻ ശുപാർശ ചെയ്‌തിട്ടില്ലെന്നു സിപിഎം നേതാവ് ഇ. ബാലാനന്ദൻ വെളിപ്പെടുത്തിയത് 2007 ജനുവരി 02 നായിരുന്നു. ഇതിൻ്റെ തുടർച്ചയായി തന്നെ എസ്എൻസി ലാവ്‌ലിൻ കരാർ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സർക്കാർ ഹാജരാക്കണമെന്നും ഹൈക്കോടതി . ആവശ്യയപ്പെട്ടു. 2007 ജനുവരി 16 ന് വീണ്ടും കേസ് സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് ശേഷമാണ് പിണറായി വിജയന് അനുകൂലമായ ആദായനികുതി വകുപ്പിൻ്റെ വെളിപ്പെടുത്തൽ ഉണ്ടായത്. 2008 ജനുവരി ഒന്നിന്, പിണറായി വിജയനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടുകളിൽ പലതിലും പ്രഥമദൃഷ്‌ട്യാ കഴമ്പില്ലെന്ന് വെളിപ്പെടുത്തിയ ആദായ നികുതി വകുപ്പ് 2008 ജൂലൈ 28 ന് പിണറായി വിജയനെ കമല ഇന്റർനാഷനൽ എക്‌സ്‌പോർട്ടേഴ്‌സുമായി ബന്ധപ്പെടുത്തി ഉന്നയിക്കപ്പെട്ട ക്രമക്കേടാരോപണത്തിൽ കഴമ്പില്ലെന്നും വ്യക്തമാക്കി.
2008 സെപ്റ്റംബർ 18 ന് എസ്എൻസി ലാവ്‌ലിൻ കേസിൽ സിബിഐ നടത്തിയ അന്വേഷണത്തിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. 2008 സെപ്റ്റംബർ 22 ന്അ ഴിമതിയാരോപണത്തിന്റെ കേസന്വേഷണ ഡയറി സിബിഐ ഹൈക്കോടതിക്കു കൈമാറി. 2008 സെപ്റ്റംബർ 23 ന് എസ്എൻസി ലാവ്‌ലിൻ കേസന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കി, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് അന്വേഷണത്തിൽ തൃപ്‌തികരമായ പുരോഗതിയുണ്ടെന്നു കോടതി വിലയിരുത്തി. 2008 സെപ്റ്റംബർ 24 ന് കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പങ്കിനു കൂടുതൽ തെളിവുകൾ നൽകാൻ ക്രൈം പത്രാധിപർ നന്ദകുമാറിനോടു സിബിഐ ആവശ്യപ്പെട്ടു.1997ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ പിണറായി വിജയൻ നടത്തിയ കാനഡ യാത്രയുടെയും ലാവ്‌ലിൻ പ്രതിനിധികളുമായി നേരിട്ടു നടത്തിയ ചർച്ചയുടെയും വിവരങ്ങൾ സിബിഐ ഉദ്യോഗസ്‌ഥർക്കു കൈമാറി. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവായി ‘മുഖ്യമന്ത്രി, മാർപാപ്പ, ഭഗവദ്‌ഗീത’ എന്ന പേരിൽ സംസ്‌ഥാന പിആർഡി പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ കോപ്പിയും നൽകി.
2009 ജനുവരി 23നാണ് മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി ല്വ്‍ലിൻ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കുന്നത്. പിണറായി വിജയനും വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്‌ഥരും ചേർന്നു കാനഡയിലെ എസ്‌എൻസി ലാവ്‌ലിൻ കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്നു കണ്ടെത്തിയതായി സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കി. കമ്പനിക്കു കരാർ നൽകാൻ ഇവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു. ചട്ടങ്ങൾ ലംഘിച്ചും നടപടിക്രമങ്ങൾ അവഗണിച്ചും നൽകിയ കരാർ മൂലം വൈദ്യുതി ബോർഡിന് 390 കോടി രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്ന കേസിൽ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണു പ്രതികളുടെ മേൽ ചുമത്തിയത്.കരാറിലെ പഴുതുകൾ മൂലം തലശേരിയിലെ മലബാർ കാൻസർ സൊസൈറ്റിക്കു ലാവ്‌ലിൻ കമ്പനി വാഗ്‌ദാനം ചെയ്‌ത സാമ്പത്തികസഹായം നഷ്‌ടമായി.
2009 ജനുവരി 23 ന് എസ്എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർആർ.എസ്.ഗവായിഅനുമതി നൽകി.2009 ജൂൺ 11 ന്സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയൻ ഏഴാം പ്രതി. നേരത്തേ ഒൻപതാം പ്രതിയായിരുന്നു വിജയൻ. അഴിമതിക്കു കാരണമായ ഗൂഢാലോചനയിൽ വിജയന്റെ പങ്ക് അതീവ ഗുരുതരമെന്നു സിബിഐ കണ്ടെത്തി. ലാവ്‌ലിൻ കമ്പനിയാണു കുറ്റപത്രത്തിൽ ഒൻപതാം പ്രതി.
വൈദ്യുതിവകുപ്പു മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്‌തൂരിരംഗ അയ്യർ, മുൻ ബോർഡ് ചെയർമാൻ പി.എ. സിദ്ധാർഥ മേനോൻ, എസ്‌എൻസി ലാവ്‌ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെൻഡൽ, മുൻമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, എസ്‌എൻസി ലാവ്‌ലിൻ കമ്പനി എന്നിവരാണു യഥാക്രമം ഒന്നു മുതൽ ഒൻപതു വരെ പ്രതികൾ.2009 ഓഗസ്റ്റ് 10 ന്ലാവ്‌ലിൻ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ ആർ.എസ്.ഗവായിയുടെ നടപടിക്കെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി.
2013 ജൂലൈ 17 ൽ കുറ്റപത്രം സിബിഐ കോടതി വിഭജിച്ചു. ഏഴാം പ്രതി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. കേസിൽ പ്രതികളായ ലാവ്‌ലിൻ കമ്പനിയുടെ മുൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലിനെയും ലാവ്‌ലിൻ കമ്പനിയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണു കുറ്റപത്രം വിഭജിച്ചത്.2013 നവംബർ അഞ്ച് ∙ ഏറെ വിവാദമുയർത്തിയ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പിണറായി അടക്കമുള്ളവർ നൽകിയ വിടുതൽ ഹർജി അംഗീകരിച്ച കോടതി, മറ്റ് ആറു പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി. 2013 നവംബർ ആറ് ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സെക്രട്ടറി പിണറായി വിജയൻ ഉൾപ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്‌തരാക്കിയ സിബിഐ കോടതി ഉത്തരവു ചോദ്യം ചെയ്‌തു ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി.
2014 ഫെബ്രുവരി ആറിന് കേസ് പരിഗണിക്കുന്നതിൽ നിന്നു നാലാം ജഡ്‌ജിയായ ജസ്‌റ്റിസ് എൻ.കെ. ബാലകൃഷ്‌ണനും പിന്മാറിയതിനെ തുടർന്നു ചീഫ് ജസ്‌റ്റിസിന്റെ നിർദേശപ്രകാരം കേസ് ജസ്‌റ്റിസ് കെ. രാമകൃഷ്‌ണന്റെ ബെഞ്ചിലേക്കു മാറ്റി.
2014 ഫെബ്രുവരി 18 ന് പന്നിയാർ, ചെങ്കുളം, പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിൻ കമ്പനിക്കു കൂടിയ നിരക്കിൽ കരാർ നൽകിയതു വഴി സർക്കാരിനു യഥാർഥത്തിൽ 266.25 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
2017 മാർച്ച് 27 ന് ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നു സിബിഐ ഹൈക്കോടതിയിൽ വാദിച്ചു. കേസിലെ പ്രതികൾക്കു ഗൂഢാലോചനയിൽ പങ്കുമുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നു സിബിഐക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു.2017 ഓഗസ്റ്റ് 23 ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണനയിലുള്ളത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകൾ വിശദമായി പരിശോധിക്കാതെയാണെന്നെന്ന് ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആർ. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കസ്തൂരി രങ്ക അയ്യർ ഉൾപ്പടെയുള്ളവരുടെ ഹർജികളിൽ ഹൈക്കോടതി ഉത്തരവ് ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
അതേ സമയം പുതിയ ബെഞ്ചിന് മുന്നിലേക്കാണ് കേസ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ് .സുപ്രീം കോടതി. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരൺ, എന്നിവരുടെ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായിരുന്ന ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. വിധി അനുകൂലമാണെങ്കിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും അതുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. പക്ഷെ കാര്യങ്ങൾ മറിച്ചായാൽ പിണറായി വിജയൻ്റെയും മന്ത്രി സഭയുടെയും വരും നാളുകൾ കൂടുതൽ കലുഷിതമാകും.