
ബംഗളൂരു: വിവാഹക്കാര്യം സംസാരിക്കാണെന്നു പറഞ്ഞു വിളിച്ചു വരുത്തി മകളുടെ കാമുകനെ പിതാവ് കൊന്നുതളളി. ബംഗളൂരുവിന് അടുത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ലക്ഷ്മിപതി എന്ന ഇരുപത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെയും, സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. ഇവർക്ക് വേണ്ട ഒത്താശചെയ്ത മറ്റു രണ്ടുപേരും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്യസമുദായക്കാരനായ ലക്ഷ്മിപതിയുമായുളള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല എന്നാണ് ഇത് സംബന്ധിച്ചു പൊലീസ് പറയുന്നത്. ഫാക്ടറിയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും അടുക്കുന്നത്. മകളെ പ്രണയബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പിതാവ് പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ കഴിഞ്ഞമാസം ഇരുവരും ഒളിച്ചോടുക ആയിരുന്നു.
ദിവസങ്ങൾ ശേഷം, എല്ലാവരും അറിയെ വിവാഹം നടത്തിത്തരാമെന്നുപറഞ്ഞ് മകളെ തിരിച്ചുവിളിച്ചു. ഇത് വിശ്വസിച്ച് ഇരുവരും നാട്ടിലെത്തി. കഴിഞ്ഞദിവസം വിവാഹത്തെക്കുറിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനായി ആളൊഴിഞ്ഞ സ്ഥലത്തെത്തണമെന്നും ലക്ഷ്മിപതിയോട് പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെടുകയായിരുന്നു. അയാളുടെ വാക്കുവിശ്വസിച്ച ലക്ഷ്മിപതി അനുജനെയും കൂട്ടി പറഞ്ഞ സ്ഥലത്തെത്തി. ഈസമയം അവിടെ കാത്തുനിന്ന് പെൺകുട്ടിയുടെ അച്ഛനും സഹോദരനും കൂട്ടുകാരും ചേർന്ന് മർദ്ദിക്കാൻ തുടങ്ങി. തടയാൻ ശ്രമിച്ചതോടെ മർദ്ദനത്തിന്റെ ശക്തികൂടി. തുടർന്നാണ് യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നത്.