പിണറായിക്കൊപ്പം നിന്നവർ അഴിമതിയും അനാശാസ്യവും നടത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ.

മന്ത്രി കെ.ടി ജലീലിന് സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് കൂടുതലെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ദർശനങ്ങൾ അറിയുന്ന ഒരാളെ ഇരുത്തേണ്ട ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്കു ജലീൽ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ഇടതുപക്ഷത്ത് എത്തിയിട്ടും ജലീൽ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ല. ഒറ്ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ജലീലിനെതിരെ ആഞ്ഞടിച്ചത്.
ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും ഇതുവരെ കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിക്കുകയുണ്ടായി. ജലീലിന്‍റെ പ്രവർത്തനങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് ഒരുപാട് മങ്ങൽ ഏൽപ്പിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്തായാലും ഖുറാൻ വിതരണമായാലും, അതൊക്കെ കുറേ ദിവസങ്ങൾ ചർച്ചയായി. ഇപ്പോഴുണ്ടായ വിവാദങ്ങളിലൊക്കെ ജലീലിന്‍റെ കർമ്മം എന്തായിരുന്നുവെന്ന് അറിയാൻ പാഴൂർ പടിവരെ പോകണമെന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സൂക്ഷ്മത കുറവുണ്ടായെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായിക്കൊപ്പം നിന്നവർ അഴിമതിയും അനാശാസ്യവും നടത്തി. അതിന്‍റെ ഫലമായാണ് ലൈഫ് മിഷൻ വിവാദമൊക്കെ ഉണ്ടായത്. പെണ്ണുങ്ങൾ കയറിയിറങ്ങി കാര്യം സാധിക്കുന്ന നിലയുണ്ടായി. എന്നാൽ ഇതിന്‍റെയെല്ലാം കുറ്റം മുഖ്യമന്ത്രിയുടെ തലയിൽ വെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറയുകയുണ്ടായി.