രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ കഴിഞ്ഞെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

ന്യൂഡൽഹി∙ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ കഴിഞ്ഞെന്നു കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എല്ലാ മാനദണ്ഡങ്ങളും ചിട്ടയോടെ പിന്തുടർന്നാൽ അടുത്ത വർഷമാദ്യം വൈറസിന്റെ വ്യാപനം പൂർണമായും രാജ്യത്ത് നിയന്ത്രണത്തിലാക്കാനാവും. വരുന്ന ശൈത്യകാലത്തും ഉത്സവസീസണിലും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും മൂർധന്യാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആകെ ജനസംഖ്യയിൽ ഇതിനകം 30 ശതമാനം ആളുകളിൽ മാത്രമാണ് കോവിഡ് പ്രതിരോധശേഷി വികസിച്ചിരിക്കുന്നത്. കോവിഡ് വീണ്ടും രൂക്ഷമായാൽ പ്രതിമാസം 26 ലക്ഷം രോഗികൾ വരെയുണ്ടാകാം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാൽ 2021 ഫെബ്രുവരി അവസാനത്തോടെ മഹാമാരിയെ രാജ്യത്ത് നിയന്ത്രണ വിധേയമാക്കാം. അതിനകം കുറഞ്ഞത് ഒരു കോടിക്കു മുകളിൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതാണ്. നിലവിൽ 75 ലക്ഷത്തോളം രോഗികൾ ആണ് ഉള്ളത്.
മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ രാജ്യത്തെ മരണസംഖ്യ ഓഗസ്റ്റിൽ തന്നെ 25 ലക്ഷം പിന്നിടുമായിരുന്നു. ഇതുവരെ 1.15 ലക്ഷം ആളുകൾ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ ഇനിയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ശരിയല്ല. ചെറിയ പ്രദേശങ്ങളിൽ മാത്രമെ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പാടുള്ളൂ. രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും പൂർണമായും പ്രവർത്തിക്കുന്നതിലേക്ക് നീങ്ങുകയാണ് വേണ്ടത്. വലിയ ആൾക്കൂട്ടങ്ങൾ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമെന്ന് കേരളത്തിലെ ഓണാഘോഷം ചൂണ്ടിക്കാട്ടിയതായി സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ നൽകിയ ഇളവുകൾ കാരണം സെപ്റ്റംബർ 8നു ശേഷം കേരളത്തിലെ രോഗവ്യാപനം കുത്തനെ കൂടുകയായിരുന്നു. കോവിഡ് വ്യാപന സാധ്യത 32 ശതമാനം വർധിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി 22 ശതമാനം കുറയുകയും ചെയ്തതായി സമിതി വിലയിരുത്തി. വിവിധ ഐഐടികളിലെയും ഐസിഎംആറിലെയും വിദഗ്ധർ ഉൾപ്പെടുന്ന സമിതിയാണ് പഠനം നടത്തിയത്.