സാജൻ്റെ ആത്മഹത്യ: അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. സാമ്പത്തിക ബാധ്യയതും വ്യക്തപരമായ പ്രശ്നങ്ങളും കാരണമെന്ന് റിപ്പോർട്ട്.

ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ
സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്. പൊലീസ് അന്വേഷണ സംഘം തളിപ്പറമ്പ് ആർ.ഡി.ഒ മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
കണ്ണൂർ ഡിവൈഎസ്പി ആണ് റിപ്പോർട്ട് നൽകിയത്.
കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന സംഭവത്തിൽ നഗര സഭക്ക് വീഴ്ച പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ നഗരസഭ സെക്രട്ടറിക്കും ചെയർ പേഴ്‌സണും എതിരെ കേസ് എടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആന്തൂർ നഗരസഭയെയും അതുവഴി സി പി എമ്മിനെയും ഏറെ വിവാദത്തിലാക്കിയ സംഭവമായിരുന്നു സാജൻ്റെ ആത്മഹത്യ.
ഓഡിറ്റോറിയത്തിന് പ്രവർത്തനാനുമതി നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായി കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ ആത്മഹത്യ ചെയ്തത്. 15 കോടി രൂപ മുതൽ മുടക്കിലായിരുന്നു ഓഡിറ്റോറിയം നിർമ്മാണം. നൈജീരിയയിൽ ജോലി ചെയ്ത് മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂർ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമാണം തുടങ്ങിയത്. തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങൾ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.