വി എസ് ന് ഇന്ന് 97

ജനനായകൻ വി എസ് അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാൾ. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി ലളിതമായ രീതിയിലാണ് പിറന്നാൾ.
കേരള രാഷ്ട്രീയത്തിൽ കുടുതൽ മുഖവുര ആവശ്യമില്ലാത്ത നേതാവാണ് വി എസ് അച്യുതാനന്ദൻ. വി എസ് എന്ന രണ്ടക്ഷരം തന്നെ പോരാട്ട സമാനമാണ്.
എട്ട് പതിറ്റാണ്ടുകാലമായി കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക മണ്ഡലങ്ങളിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ വി എസ് നെ പോലൊരു നേതാവ് ഇന്ന് മലയാളിക്കുണ്ടോ എന്ന് സംശയമാണ്. പുന്നപ്രവയലാർ സമരനായകനായിട്ടാണ് വി.എസ് പോരാട്ടവഴി കളിൽ സജീവമാകുന്നത്.നാടുവാഴിത്തത്തിനെതിരായ സമരങ്ങളിൽ തുടങ്ങിയ പോരാട്ടം കർഷകർക്കും തൊഴിലാളിവർഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീസമത്വത്തിലൂടെയുമൊക്കെ പിന്നിട്ട് ഇന്ന് 97 ൻ്റെ നിറവിലും അദ്ദേഹം തുടരുകയാണ്.
സംഘടനാരംഗത്ത് അതിവേഗത്തിലായിരുന്നു വി.എസിന്റെ വളർച്ചയെങ്കിലും പാർലമെന്ററി രംഗത്ത് വളരെ പതിയെ ആണ് വി.എസ് ഓരോ പടികളും കയറിയത്. മൂന്നാർ ഇടപെടലുകളുൾപ്പടെ മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ് എന്നിങ്ങനെ വി എസ് ൻ്റെ വേഷപ്പകർച്ചകൾ അനവധിയാണ്.
പാർട്ടിക്കുള്ളിലെ തന്നെ ചിലരുടെ താൽപ്പര്യങ്ങൾ പ്രകാരം തിരഞ്ഞെടുപ്പിൽ പലതവണ വി എസ് തഴയപ്പെട്ടെങ്കിലും ജനങ്ങൾ വി.എസ് ന് വേണ്ടി ശക്തമായി വാദിക്കുകയായിരുന്നു. ഏവരും ഒരുപോലെ അംഗീകരിച്ച് വി.എസിന് മലയാളി നൽകിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നൂറിന്റെ നിറവിൽ നിൽക്കുമ്പോഴാണ് വി എസ് ന് 97 തികയുന്നത് എന്നതും ശ്രദ്ധേയമാണ്.
.