ശവസംക്കാര ചടങ്ങുകൾ നടത്തി,ഭർത്താവിന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്നറിഞ്ഞ വേദനയുമായി പുഷ്പ.

കോവിഡ് ബാധിച്ചു മരണപ്പെട്ട ഭർത്താവിന്റെ ശവസംക്കാര ചടങ്ങുകൾ നടത്തിയ ശേഷം ഭർത്താവിന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്നറിഞ്ഞ വേദനയുമായി പുഷ്പ വീട്ടമ്മ. കൊല്ലം പത്തനാപുരം മഞ്ചളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹത്തിനാണ് ഈ ദുർഗതി. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊൻപത് ദിവസമായിട്ടും ആരോഗ്യവകുപ്പ് സംസ്ക്കരിക്കാതെ അനാസ്ഥയും ക്രൂരതയും കാട്ടുകയായിരുന്നു. ദേവരാജന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശ്വാസംമുട്ടലിനെ തുടർന്ന് സെപ്റ്റംബർ പതിനെട്ടിനാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവശിപ്പിക്കുന്നത്.. ചികിത്സയിലിരിക്കെഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പുഷ്പ അതോടെ വീട്ടിലേക്ക് മടങ്ങി. രോഗം മൂർച്ഛിച്ച് ഒക്ടോബർ രണ്ടിന് ദേവരാജൻ മരിച്ചു. ഫോണിലൂടെയാണ് ദേവരാജൻ മരിച്ച വിവരം ആരോഗ്യവകുപ്പ് പുഷ്പയെ അറിയിക്കുന്നത്.
ദേവരാജന്റെ വീടിന് പട്ടയമില്ലാത്തതിനാൽ മൃതദേഹം സംസ്‌കരിക്കാനാള്ള സൗകര്യം ഇല്ലായിരുന്നു. ആരോഗ്യവകുപ്പ് മൃതദേഹം ഏറ്റെടുത്ത് കൊല്ലത്ത് സംസ്‌കരിക്കുമെന്നാണ് പുഷ്പയെ അറിയിച്ചിരുന്നത്. ഈ സമയം, ദേവരാജന്റെ ഭാര്യ പുഷ്പയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ആയിരുന്നു. തുടർന്ന് കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയപ്പോൾ ഇവർ ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. മൃതദേഹം സംസ്ക്കരിച്ചിരിക്കും എന്ന് കരുതിയായിരുന്നു ഇത്. തുടർന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്ന വിവരം അറിയാൻ കഴിയുന്നത്.