പുതിയ കോവിഡ് കേസുകളുടെ കാര്യത്തിൽ രാജ്യത്ത് കേരളം ഒന്നാമത്.

ന്യൂഡൽഹി: പുതിയ കേസുകളുടെ കാര്യത്തിൽ രാജ്യത്ത് കേരളം വീണ്ടും ഒന്നാമതെത്തി. മഹാരാഷ്ട്രയിലും കർണാടകയിലും കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ കുറവു വരുമ്പോൾ,ഒരു ദിവസം സ്ഥിരീകരിക്കുന്ന പുതിയ കേസുകളിൽ കേരളം ആണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ 24 മണിക്കൂറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മഹാരാഷ്ട്രയിൽ 8,142 പുതിയ കേസുകളും കേരളത്തിൽ 8,369 കേസുകളും. കർണാടകയിൽ 5,872 കേസുകളും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.തുടർച്ചയായി രണ്ടാം ദിവസവും തമിഴ്നാട്ടിൽ മൂവായിരത്തിനുമുകളിലാണ് പുതിയ കേസുകൾ. ആന്ധ്രപ്രദേശിൽ 3,746 പേർക്കു കൂടി രോഗം കണ്ടെത്തി. പശ്ചിമ ബംഗാളിൽ 4,069 പേർക്കു കൂടി രോഗം കണ്ടെത്തനായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണു പശ്ചിമ ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിമൂന്നു ശതമാനത്തിലേറെയാണ്. ദേശീയ ശരാശരി 7.87 ശതമാനമായിരിക്കെയാണിത്. 62,030 സാംപിളുകൾ ആണ് ബുധനാഴ്ച കേരളത്തിൽ പരിശോധിച്ചത്. കേരളത്തിലെ മൊത്തം കേസുകൾ 3.48 ലക്ഷം കടന്നു. അതിൽ 2.67 ലക്ഷത്തിലേറെ പേര് രോഗമുക്തരായി. 26 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 1,232 ആയി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മരണനിരക്കാണു കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ മൊത്തം കേസുകൾ 16.17 ലക്ഷം പിന്നിട്ടു. 1.58 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകൾ സംസ്ഥാനത്തുണ്ട്. 7.82 ലക്ഷമാണ് കർണാടകയിലെ മൊത്തം കേസുകൾ. ഇതിൽ 6.71 ലക്ഷം പേരും രോഗമുക്തരായി. 3086 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി തമിഴ്നാട്. 6.97 ലക്ഷമാണ് സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ. ആറര ലക്ഷത്തിലേറെ പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്ത് മൊത്തം കേസുകളിൽ മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആന്ധ്രപ്രദേശിൽ 7.93 ലക്ഷമായി ഇതുവരെയുള്ള രോഗബാധിതർ. 7.54 ലക്ഷത്തിലേറെ പേരും രോഗമുക്തരുമായിട്ടുണ്ട് ആന്ധ്രയിൽ. 32,376 ആക്റ്റിവ് കേസുകളാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പശ്ചിമ ബംഗാളിലെ മൊത്തം കേസുകൾ, കേരളത്തിലെക്കാൾ കുറവാണ് . 3.33 ലക്ഷം പേർക്കാണ് അവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആക്റ്റിവ് കേസുകൾ 35,579. ടെസ്റ്റുകൾ കുറവാണ് എന്നാണ്ബംഗാളിലെ യഥാർഥ അവസ്ഥ പുറത്തുകൊണ്ടുവരാത്തത്തിനു കാരണമായി പറയുന്നത്. ബുധനാഴ്ച 43,592 പരിശോധനകളാണു ബംഗാളിൽ നടത്തിയത്. സംസ്ഥാനത്ത് 87.45 ശതമാനം റിക്കവറി നിരക്കുണ്ട് . ഒമ്പതു ശതമാനത്തിലേറെയാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.