ഭരണം തീരും മുൻപേ എല്ലാം ശരിയാക്കുന്നു, പൊതുമുതൽ നശിപ്പിച്ച കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ നീക്കം.

തിരുവനന്തപുരം/ ഭരണം തീരും മുൻപേ എല്ലാം ശരിയാക്കി കൊടുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. സംസ്ഥാനത്തിനു ലക്ഷങ്ങൾ നഷ്ട്ടം ഉണ്ടാക്കിയ പൊതുമുതൽ നശിപ്പിച്ച കേസുകളിൽ ബന്ധപ്പെട്ട് ഇടതു നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ കൂട്ടത്തോടെ പിൻവലിക്കാൻ ഉള്ള നീക്കത്തിലാണ് സർക്കാർ. തെരെഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കേണ്ട മുഖ്യമായ കാര്യങ്ങളുടെ കൂട്ടത്തിൽ സി പി ഐ എം ഇതൊരു രഹസ്യ അജണ്ടയായി നടപ്പിലാക്കുകയാണ്. അൻപതോളം അപേക്ഷകളിലൂടെ നൂറിലധികം കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലും പിഎസ്സി പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ട എസ്എഫ്ഐ നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകളും കൂട്ടത്തോടെ പിൻവലിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണത്തിന്റെ പേരിൽ സംസ്ഥാന പോലീസ് ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്തു കൊണ്ടുള്ള നടപടിയാണിതെന്നു മാത്രമല്ല,നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണിത്.
കേസുകൾ പിൻവലിക്കുന്നതിനായി അൻപതോളം അപേക്ഷകളാണ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും, തിരുവനന്തപുരം ചീഫ്ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലുമായി സമർപ്പിച്ചിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, പോലീസിനെ ആക്രമിക്കൽ, അനുമതിയില്ലാതെ സമരം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ് കൂട്ടത്തോടെ പിൻവലിക്കാൻ നീക്കം നടക്കുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലും പിഎസ്സി പരീക്ഷാത്തട്ടിപ്പ് കേസിലും പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും എതിരായ കേസുകളും പിൻവലിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. തലസ്ഥാന നഗരത്തിൽ ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പിടികൂടിയതിന്റെ പേരിൽ പോലീസ് ജീപ്പ് അടിച്ചുതകർത്തതിന് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് നസീം. സമരത്തിൽ പങ്കെടുക്കാത്തതിന് യൂണിവേഴ്സിറ്റി കോളജിലെ ഒരു വിഭാഗം വിദ്യാർഥികളെ ആക്രമിച്ചതിന് കന്റോണ്മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ശിവരഞ്ജിത്ത്. ഈ കേസുകൾ പിൻവലിക്കുന്നതിനുള്ള കേസുകളുടെ കൂട്ടത്തിൽ അപേക്ഷകളായി കോടതിയിൽ എത്തിയിട്ടുണ്ട്. നസീമിനെതിരായ പൊതുമുതൽ നശീകരണ കേസ് പിൻവലിക്കണമെന്ന ആവശ്യം കോടതി ഇതിനകം ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
നേരത്തേ നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതിയിൽനിന്ന് സർക്കാരിന് രൂക്ഷ വിമർശനം ആണ് ഉണ്ടായത്.