പരുമലയിൽ ഈ വർഷം പദയാത്രയില്ല.

തിരുവല്ല/ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാമത് ഓർമ പെരുനാളിനോട് അനുബന്ധിച്ചുള്ള പദയാത്ര ഒഴിവാക്കാൻ തീരുമാനമാനിച്ചു. സബ് കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ പരുമല പെരുനാളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിന് ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പെരുനാളുമായി ബന്ധപ്പെട്ട് ഒക്ടോബർ 26 മുതൽ നവംബർ രണ്ടുവരെ നടക്കുന്ന ചടങ്ങുകളിൽ ജനപങ്കാളിത്തം പരമാവധി 50 ആയി നിജപ്പെടുത്താനും തീരുമാനമായി. ജനപങ്കാളിത്തം പരിമിതപ്പെടുത്തിയത് സംബന്ധിച്ച് ജനങ്ങളെ അറിയിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. തിരുവല്ല, ചെങ്ങന്നൂർ തഹസീൽദാർമാർ ഇക്കാര്യം ഉറപ്പുവരുത്തും.
പള്ളിയുടെ പരിസരത്തുള്ള അനധികൃത വഴിയോര കച്ചവടം, വ്യാപാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തിരുവല്ല സബ് കളക്ടർ, ചെങ്ങന്നൂർ ആർഡിഒ എന്നിവരെ ചുമതലപ്പെടുത്തി. പള്ളിയുടെ പരിസരത്ത് നിയമാനുസൃതം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ലംഘനങ്ങൾ ഒഴിവാക്കുന്നതിനും തിരുവല്ല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കടപ്ര, പാണ്ടനാട്, മാന്നാർ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയുള്ള സെക്ടർ മജിസ്‌ട്രേട്ടുമാർ ഒക്ടോബർ 26 മുതൽ നവംബർ രണ്ടുവരെ നിരീക്ഷണം നടത്തണമെന്ന് യോഗം നിർദേശിച്ചു. പള്ളി പരിസരത്തേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് കോവിഡ് സ്‌ക്രീനിംഗ് ടെസ്റ്റ് നടത്താൻ പരുമല പള്ളി അധികൃതരെ ചുമതലപ്പെടുത്തി. പെരുനാളുമായി ബന്ധപ്പെട്ട് ഈമാസം 26 മുതൽ നവംബർ രണ്ടുവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് തിരുവല്ല സബ്കളക്ടർ, ചെങ്ങന്നൂർ ആർഡിഒ എന്നിവരെ ചുമതലപ്പെടുത്തി. ഉപയോഗശേഷം ജനങ്ങൾ മാസ്‌ക്ക്, കൈയുറകൾ തുടങ്ങിയവ വലിച്ചെറിയാതെ സൂക്ഷിക്കുന്നതിന് വേസ്റ്റ് ബിൻ സജ്ജമാക്കുകയും നിർമാർജനം ചെയ്യുകയും വേണം. /പ്രസ് റിലീസ്/