നവംബർ മൂന്നിന് സംസ്ഥാനത്ത് വ്യാപാരി ധർണ്ണ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ മൂന്നിന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തും. പത്ത് ലക്ഷത്തിലധികം വരുന്ന വ്യാപാരികൾ പ്രതിഷേധത്തിൻ്റെ ഭാഗമാകും.
ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, കാലഹരണപ്പെട്ട വാറ്റിന്റെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള നോട്ടീസ് നടപടികൾ പിൻവലിക്കുക, പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക, ലൈസൻസിന്റെ പേരിൽ നടത്തുന്ന അന്യായമായ പിഴ ശിക്ഷ റദ്ദാക്കുക തുടങ്ങി പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധം.
പ്രതിഷേധ ദിവസം രാവിലെ 10 മണി മുതൽ 12 മണി വരെ കടതുറന്ന് വിൽപന നിർത്തി തൊഴിൽ ബഹിഷ്കരിച്ച് പ്രതിഷേധ സമരത്തിൽ എല്ലാ വ്യാപാരികളും പങ്കാളികളാകും. വ്യാപാര സ്ഥാപനത്തിന്റെ മുമ്പിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ നടക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്സരയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.