നാടകീയ രംഗങ്ങൾക്ക് വേദിയായി ‘കൊടിയേരി’ വീട്.

നാടകീയ രംഗങ്ങൾക്ക് വേദിയായിബിനിഷ് കൊടിയേരിയുടെ തിരുവനന്തപുരത്തെ വീട്. വീട്ടിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേഴ്സ് വിഭാഗത്തിൻ്റെ റെയ്ഡ് ഇരുപത്തിനാല് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ബന്ധുക്കളുടെ കുത്തിയിരിപ്പ് പ്രതിഷേധവും ബിനീഷിൻ്റെ ഭാര്യയുടെ നിസഹകരണവും ഉൾപ്പടെ നാടകീയ രംഗങ്ങൾ വീട്ടിൽ അരങ്ങേറുന്നത്.
ബിനീഷ് കോടിയേരിയുടെ ഭാര്യയേയും രണ്ട് വയസായ കുഞ്ഞിനെയും അമ്മയെയും ഇരുപത്തിനാല് മണിക്കൂര്‍ ആയി അനധികൃത കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇവരെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനിഷ് കോടിയേരിയുടെ ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് റെയ്ഡില്‍ പിടിച്ചെടുത്തതായി ഇ ഡി പറഞ്ഞിരുന്നു.ഇത് സംബന്ധിച്ച രേഖകളിൽ ഒപ്പ് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി സംഘത്തെ അറിയിക്കുകയായിരുന്നു. റെയ്ഡില്‍ കണ്ടെത്തിയെന്ന് പറയുന്ന രേഖകളില്‍ പലതും ഇ.ഡി കൊണ്ട് വന്നതാണെന്നും മഹസറില്‍ ഒപ്പ് വെയ്ക്കില്ലെന്നുമാണ് ബിനീഷിന്റെ ഭാര്യയുടെ ആരോപണം. ഇതിനെ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീടില് തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പിടുന്നതിന് മുമ്പായി അഭിഭാഷകനെ കാണണമെന്ന് റെനീറ്റ് ആവശ്യപ്പെടുകയും ഇതിനെ തുടര്‍ന്ന് അഭിഭാഷകന് മുരുക്കുംപുഴ വിജയകുമാര്‍ ബിനീഷിന്റെ വീട്ടിലേക്ക് എത്തുകയും ചെയ്തിരുന്നു. പക്ഷെ ഇവരെ വീടിനകത്തേക്ക് ഇ ഡി കയറ്റി വിട്ടില്ല. റെയ്ഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കയറ്റിവിടാനാകില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ അറിയിച്ചത്. മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥന് അഭിഭാഷകനെ അറിയിക്കുകയും ചെയ്തിരുന്നു. അതേ സമയം ഇ.ഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബത്തിന്റെ തീരുമാനം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കുടുംബത്തെ റെയ്ഡിന്റെ പേരില്‍ തടഞ്ഞുവെച്ചതെന്ന് അഭിഭാഷകനായ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.