അടുത്ത മഹാമാരിയെ നേരിടാൻ തയ്യാറാവുക, ഡബ്ല്യുഎച്ച്ഒ.

ജനീവ / അടുത്ത മഹാമാരിയെ നേരിടുന്നതിനായി തയാറാകാൻ 73ാമത് ലോകാരോഗ്യ അസംബ്ലിയിൽ ലോക നേതാക്കളോട് ലോകാരോഗ്യ സംഘടന. ‘നമ്മൾ അടുത്ത മഹാമാരി നേരിടുന്നതിന് തയാറാകണം. ശക്തമായി, അടിയന്തരമായി പ്രവർത്തിക്കാൻ കഴിവുമുള്ള ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് വളരെ വേഗത്തിൽ ഇടപെടാനും സാർസ് കോവ്–2 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനും സാധിച്ചു.’ ഡബ്ല്യുഎച്ച്ഒയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ആരോഗ്യസുരക്ഷാ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ ഒരോ രാഷ്ട്രവും ശ്രദ്ധ പുലർത്തിയെങ്കിൽ മാത്രമേ ഒരു സുസ്ഥിര ലോകം സാധ്യമാകൂ. ആരോഗ്യമാണ് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സുസ്ഥിരതയ്ക്ക് അടിസ്ഥാനമെന്നാണ് കോവിഡ് മഹാമാരി തെളിയിച്ചിരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളെ ഡബ്ല്യുഎച്ച്ഒ അഭിനന്ദിച്ചു. ഒരു ആഗോള പ്രതിസന്ധിയിലും കൃത്യമായ ഇടപെടലുകളിലൂടെ മഹാമാരിയെ ഫലപ്രദമായി തടയാനും നിയന്ത്രിക്കാനും ചില രാജ്യങ്ങൾക്കു സാധിച്ചെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞു. ശാസ്ത്രം, പ്രശ്നപരിഹാരം, ഐക്യദാർഢ്യം എന്നിവ സംയോജിപ്പിച്ച് കോവിഡ്-19നെ കൈകാര്യം ചെയ്യാമെന്നു പറഞ്ഞ ലോകാരോഗ്യ സംഘടന ആവശ്യമായ വാക്സീനുകളും മരുന്നുകളും ചികിത്സകളും വികസിപ്പിക്കുന്നതിനും അവ എല്ലാവർക്കും തുല്യമായി ലഭിക്കുന്നതിനും ലോകം ഒരുമിച്ചു നിൽക്കണമെന്നും, പറഞ്ഞു.