രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് ഇ ഡി അറസ്റ്റ് ചെയ്തതെന്ന് ശിവശങ്കർ.

കൊച്ചി / സ്വർണക്കടത്ത്, ലൈഫ്മിഷൻ തുടങ്ങിയ കേസുകളിലെ രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന് എം. ശിവശങ്കർ കോടതിയിൽ. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും, കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ശിവശങ്കർ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറഞ്ഞിരിക്കുന്നു.
എൻഫോഴ്സ്മെന്റിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതാണ് അറസ്റ്റിന്റെ പ്രധാനകാരണമായത്. സ്വപ്നയും തന്റെ ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്സാപ്പ് സന്ദേശ ത്തിന്റെ പൂർണ്ണരൂപവും ശിവശങ്കർ രേഖമൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വാട്സാപ്പ് സന്ദേശങ്ങൾ പരിശോധിക്കണം. താൻ ഒരു കസ്റ്റംസ് ഓഫീസറേയും സ്വർണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും ശിവശങ്കർ വിശദീകരണത്തിൽ പറഞ്ഞിരിക്കുന്നു. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് ശിവശങ്കർ തനിക്കു കേസുകളുമായി യാതൊരു ബന്ധവുമില്ലെന്ന് തരത്തിൽ വിശദീകരണം നൽകിയി രിക്കുന്നത്. ഇതിനിടെ, ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജില്ലാ ജയിലിൽ ചോദ്യം ചെയ്തു വരുകയാണ്.