കിഫ്ബി തലപ്പത്ത് തുടരാനില്ല: സി ഇ ഒ കെ എം എബ്രഹാം.

കിഫ്ബി തലപ്പത്ത് തുടരാനില്ല: സി ഇ ഒ കെ എം എബ്രഹാം.കിഫ്ബി തലപ്പത്ത് നിന്ന് സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെ.എം എബ്രഹാം മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മാസം മുമ്പ് തന്നെ കെ.എം എബ്രഹാം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് റിപോർട്ടുകൾ. അതുകൊണ്ട് രാജിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന് കെ.എം എബ്രഹാം വിശദീകരിക്കുന്നു. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാണ് പദവി ഒഴിയുന്നതെന്നും ഇനി തലപ്പത്ത് തുടരാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 31 ന് സിഇഒ പദവിയുടെ കാലാവധി തീരാനിരിക്കെയാണ് കെഎം എബ്രഹാമിന്റെ രാജി.
കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അടുത്തകാലത്തായി ഉയർന്നുകേട്ടത്. ഈ പശ്ചാത്തലത്തിലാണ് സിഇഒയുടെ രാജി പ്രഖ്യാപനം. കിഫ്ബിക്ക് എതിരെയുള്ള നീക്കത്തിന് പച്ചക്കൊടി വീശിയത് ആർഎസ്എസാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് ഇന്നലെ പറഞ്ഞിരുന്നു. ഗൂഢാലോചനയിൽ മാത്യു കുഴൽനാടന് പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനു പച്ചക്കൊടി വീശിയത് റാം മാധവാണ്. ഗൂഢാലോചനയുടെ ഭാഗമാണ് കെപിസിസി സെക്രട്ടറി മാത്യു കുഴൽ നാടൻ. കിഫ്ബിയിലെ അഴിമതി എന്താണെന്ന് മാത്യു കുഴൽനാടൻ പറയണമെന്നും ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.