ശിവശങ്കർ അഴിയെണ്ണുന്നത് തുടരും, സ്വത്തുക്കൾ എല്ലാം ഇഡി കണ്ടു കെട്ടും.

തിരുവനന്തപുരം / സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടു കെട്ടും. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽനിന്നു കിട്ടിയ പണവും സ്വർണവുമാണ് ഇതുവരെ കണ്ടുകെട്ടിയിരുന്നത്. എന്നാൽ ശിവശങ്കറിന്റെ പേരിലുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ടു സമ്പാദിച്ചതെന്നു കരുതുന്ന മുഴുവൻ സ്വത്ത് വകകളും കണ്ടുകെട്ടാനാണ് ഇഡി ഇപ്പോൾ നീക്കം നടത്തുന്നത്. കണ്ടു കെട്ടുന്ന വസ്തുവകകൾ കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു ശിവശങ്കർ തെളിയിച്ചാൽ ഇവ തിരിച്ചുനൽകുന്നതാണ്. തെളിയിക്കാൻ കഴിയാതെ വന്നാൽ അവ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതാണ്.
ശിവശങ്കറിനെതിരെ ഇ ഡി എടുത്ത കേസിലെ ഭാഗിക കുറ്റപത്രം 24നു കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. 60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കാമെന്നതിനാൽ ആ നീക്കം തടയാനാണു ഭാഗികമായ കുറ്റപത്രം ഇ ഡി നൽകുന്നത്. പിഎംഎൽഎ സെക്‌ഷൻ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികൾ അങ്ങനെയല്ല. ഈ സാഹചര്യത്തിലാണ് ഭാഗിക കുറ്റപത്രം നൽകി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാൻ ഇഡി നോക്കുന്നത്. പല തവണ ചോദ്യം ചെയ്തിട്ടും പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ശിവശങ്കർ നൽകാൻ തയാറാകാത്തക സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ചോദ്യം ചെയ്യുമ്പോൾ ഒരു ഐ എ എസ് ഉദ്യോഗസ്ഥനെന്ന പരിഗണന നൽകുന്നതിനാൽ, ഈ പ്രത്യേക പരിഗണന ശിവശങ്കരൻ ദുരുപയോഗം ചെയ്യുകയാണ്. അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ഇ ഡി ചോദ്യം ചെയ്യുന്നതാണ്. ഇ ഡി യുടെ ചോദ്യങ്ങൾക്ക് രവീന്ദ്രൻ മറുപടി നൽകുന്നതിനൊപ്പം അതിന്റെ നിജസ്ഥിതി അപ്പോൾ തന്നെ മറ്റൊരു സംഘം പരിശോധിക്കുന്ന രീതിയാണ് പിന്തുടരുന്നത്.