വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിലൂടെ യു ഡി എഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമാക്കി.

കൊച്ചി / യുഡിഎഫിനെതിരെ എറണാകുളം അങ്കമാലി രൂപതയുടെ രൂക്ഷ വിമർശനം. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടമാക്കിയെന്ന് ജനങ്ങൾക്ക് തോന്നിക്കഴിഞ്ഞെന്നുമാണ് അങ്കമാലി രൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം കുറ്റപ്പെടുത്തിയിരിക്കുന്നത്.
യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായെന്ന് തോന്നിയതി നാലാണ് മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാനായത്. അല്ലാതെ എൽ ഡി എഫിലേക്കുള്ള ജോസ് കെ മാണിയുടെ വരവല്ല കാരണം. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസിന്റെ വരവോടെയാണെന്ന് ഇടതുമുന്നണി പോലും കരുതുന്നില്ലെന്നും സത്യദീപം പറഞ്ഞിരിക്കുന്നു. ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റ്, കൊവിഡ് പ്രതിരോധം എന്നിവയിലൂടെ തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് എൽഡിഎഫ് സർക്കാരിന് തെളിയിക്കാൻ കഴിഞ്ഞു. സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇതുവഴിയാണ് എൽഡിഎഫിന് കഴിഞ്ഞത്. പ്രചാരണം അടക്കം മാധ്യമങ്ങൾക്കു വിട്ടുനൽകി യുഡിഎഫ് മാറി നിൽക്കുകയായിരുന്നുവെന്നും, ജയ് ശ്രീറാം എന്ന ബാനർ ഉയർത്തിയതിലൂടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞതായും നാട്ടങ്കത്തിന്റെ നാനാർത്ഥങ്ങൾ എന്ന തലക്കെട്ടോടെ സത്യദീപത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ പറഞ്ഞിരിക്കുന്നു.
