കാർഷിക നിയമം മാറ്റിവെക്കൂ, കേന്ദ്രത്തിനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

ന്യൂഡൽഹി/ കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി. കാർഷിക നിയമം ഈ രീതിയിൽ നടപ്പാക്കണമോയെന്നാണ് കോടതി ചോദിച്ചത്. പല സംസ്ഥാനങ്ങൾക്കും ബില്ലിനോട് എതിർപ്പുണ്ടെന്നും അതിനാൽ തൽക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.
കർഷക സമരം കേന്ദ്രം കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തി അറിയിച്ച സുപ്രീം കോടതി, കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കിൽ കോടതി അത് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ കോടതിക്ക് ഉത്തരവാദിത്വമുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അടങ്ങിയ സുപ്രീംകോടതി ബഞ്ച് അറിയിക്കുകയായിരുന്നു.
പല സംസ്ഥാനങ്ങൾക്കും എതിർപ്പുളള ഈ നിയമഭേദഗതിയിൽ എന്ത് കൂടിയാലോചനയാണ് നടന്നതെന്നു ചോദിച്ച കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതിനൊപ്പം, വിദഗ്ദ്ധ സമിതി രൂപീകരിച്ച് നിയമഭേദഗതി ചർച്ച ചെയ്യണമെന്നും സമിതിയുടെ റിപ്പോർട്ട് വന്ന ശേഷമാകാം തീരുമാനമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി. എന്നാൽ നിയമഭേദഗതിയ്ക്ക് നടപടി തുടങ്ങിയത് മുൻ സർക്കാരാണെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എന്തെല്ലാം ചർച്ചകളാണ് നടക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല, ഈ നിയമങ്ങൾ കുറച്ചുകാലം നടപ്പാകാതെയിരുന്നുകൂടേ? ഇവിടെ എന്തെല്ലാമാണ് നടക്കുന്നത്. സംസ്ഥാനങ്ങൾ നിങ്ങൾ നടപ്പാക്കിയ നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയാണ്. ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോട് ചോദിച്ചു. 2020 നവംബർ 26 മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യ തലസ്ഥാനത്ത് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുകയാണ്. മുഖ്യമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുളള കർഷകരാണ് സമര രംഗത്ത് ഉള്ളത്. കർഷക നേതാക്കളും കേന്ദ്ര സർക്കാരും തമ്മിൽ 8 തവണ നടന്ന ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.