കേരളത്തിലേക്ക് 4,33,500 ഡോസ് വാക്‌സിനുകള്‍ ഇന്നെത്തുന്നു.

തിരുവനന്തപുരം / കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന കോവിഡ് വാക്സിൻ , അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിലേക്ക് കൊണ്ടുവരും. ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളിലേക്കും അയക്കും. 1.80 ലക്ഷം ഡോസ് വാക്സിൻ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് കൊണ്ടുവരിക. ഒരു ബോക്സിൽ 12000 ഡോസ് വീതം 15 ബോക്സുകൾ ഉണ്ടാവും.
പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സിൻ റീജനൽ സ്റ്റോറിൽ നിന്ന് അയക്കും. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തി യിട്ടുണ്ടെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആണ് അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
PRESS RELEASE