ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് യു കെയിൽ നിന്ന് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു,

ലണ്ടൻ / ലോകത്ത് 50 രാജ്യങ്ങളിലേക്ക് ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന മറ്റൊരു വകഭേദം 20 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തിരിക്കുകയാണ്. ഇതിനിടെ വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായും എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും ഡബ്ലിയു.എച്ച്.ഒ വെളിപ്പെടുത്തുന്നു.
2020 ഡിസംബർ 14 നാണ് ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊവിഡ് വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ടു ചെയ്യുന്നത്. അതിനകം തന്നെ ആ വൈറസ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണെങ്കിലും,വ്യാപനശേഷി കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന അവകാശപ്പെടുന്നത്.
ഡിസംബർ 18 ന് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം 20 രാജ്യങ്ങളിലേക്ക് ഇതിനകം വ്യാപിച്ചു. മുൻപുള്ളതിനെക്കാൾ അതിവേഗം പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ളതാണ് ഇതെന്നും കണ്ടെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം തീവ്രരോഗാവസ്ഥയ്ക്ക് കാരണമാകാൻ സാദ്ധ്യതയില്ലെങ്കിലും രോഗബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിക്കാൻ വഴിയൊരുക്കും. ഇത് ആരോഗ്യരംഗത്തെ സമ്മർദ്ദത്തിലാക്കാനും ഇടയാക്കിയിരിക്കുകയാണ്.