സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് വാട്‌സാപ്പിനോട് ഇന്ത്യ.

ന്യൂഡൽഹി/ സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് വാട്‌സാപ്പിനോട് ഇന്ത്യ. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വാട്സാപ്പ് സി ഇ ഒ വിൽ കാത്ചാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ആണ് പറഞ്ഞിട്ടിട്ടുള്ളത്. സ്വകാര്യത, ഡാറ്റാ കൈമാറ്റം, പങ്കിടൽ നയങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്.
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. വാട്സാപ്പിന്റെ ഏറ്റവും വലിയ സേവന വിപണിയിൽ വരുന്ന ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തിൽ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യൻ പൗരന്റെ സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ കത്തിൽ പറയുന്നു.
വിവരങ്ങളുടെ സ്വകാര്യത, തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം, ഡാറ്റ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനംപുനപ്പരിശോധിക്കണം. ഇന്ത്യ വാട്സാപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്സാപ്പ് അറിയിച്ചിരുന്നത്. വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്ന് ഇത് മെയ് വരെ നീട്ടിയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്.