ലോക്ക്ഡൗൺ കാലയളവിൽ പീഡനത്തിനിരകളായ 7 പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതിയുടെ അനുമതി.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതലുള്ള കാലയളവിൽ ലൈംഗിക പീഡനത്തിന് ഇരയാവുകയും ഗർഭിണികളാവുകയും ചെയ്ത 13 മുതൽ 16 വയസുവരെയുള്ള ഏഴ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഗർഭഛിദ്രം നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതലുള്ള കാലയളവിൽ ലൈംഗിക പീഡനത്തിന് ഈ പെൺകുട്ടികൾ ഇരകളായി ഗർഭിണികളായത്.
പെൺകുട്ടികളുടെ അമ്മമാർ 2020 മെയ് മുതൽ 2021 ജനുവരി വരെ സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തിൽ ഗർഭഛിദ്രത്തിന് കോടതി അനുമതി നൽകുകയായിരുന്നു. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) ആക്റ്റ്, അനുസരിച്ച്, 20 ആഴ്ചകൾ പിന്നിട്ട ഗർഭം ഒഴിവാക്കാൻ പാടുള്ളതല്ല. ഇക്കാര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാവോ രക്ഷിതാവോ ഗർഭ കാലമായ 20 ആഴ്ചക്ക് ശേഷം ഗർഭം അലസിപ്പിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങുകയാണ് ചെയ്യേണ്ടത്.
ഹൈക്കോടതിക്ക് മുന്നിൽ വന്ന ഏഴ് കേസുകളിലും ഗർഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരു സൈക്യാട്രിസ്റ്റ് ഉൾപ്പെടെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കേരള ഹൈക്കോടതി ആദ്യം നിർദേശം നൽകുകയായിരുന്നു. മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മാനസികാരോഗ്യത്തിനും ശാരീരിക അവസ്ഥകൾക്കും വളരെയധികം മുൻഗണന നൽകുമെന്ന് കോടതി ഓരോ കോടതി ഉത്തരവുകളും വ്യകതമാക്കിയിരുന്നു.
ഹൈക്കോടതിയിൽ ഓരോ ഹര്‍ജിയും ലഭിച്ച അന്നേ ദിവസം തന്നെ ഗർഭച്ഛിദ്രത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അതേ ദിവസം തന്നെ മെഡിക്കൽ ബോർഡുകളുടെ രൂപീകരണത്തിനും കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ഒപ്പം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ജീവൻ അപകടത്തിലാക്കാത്ത ഗർഭഛിദ്രം നടത്തുന്നത് സംബന്ധിച്ചും ഗർഭധാരണവുമായി ബന്ധപ്പെട്ട ഭാവി നടപടികളെക്കുറിച്ചുള്ള കുട്ടിയുടെ അഭിപ്രായങ്ങളും സൈക്യാട്രിസ്റ്റ് കണ്ടെത്തണമെന്ന് കോടതി നിർദ്ദേശിക്കുകയുണ്ടായി. ഓരോ കേസുകളിലും പെൺകുട്ടിയുടെ ആശുപത്രിയിലേക്കുള്ള യാത്ര സുഗമമാക്കാനും ആശുപത്രിയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന സമയത്ത് കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും കോടതി പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാർക്കും നിർദേശം നൽകിയിരുന്നു.
കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിക്കപ്പെടുന്ന മെഡിക്കൽ ബോർഡിൽ ആശുപത്രി സൂപ്രണ്ട്, പ്രൊഫസർ, വകുപ്പ് മേധാവി എന്നിവരടങ്ങുന്നവരാണ് ഉണ്ടായിരിക്കുക. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയതായും അവരുടെ ഭാവിയെക്കുറിച്ച് വ്യാകുലത പ്രകടിപ്പിച്ചതായും ഇതുവരെയുള്ള കേസുകൾ പരിഗണിച്ച മെഡിക്കൽ ബോർഡുകൾ അഭിപ്രായപ്പെട്ടത്. ഈ കേസുകളിൽ മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഗർഭഛിദ്രം ചെയ്യുന്നതിന് കോടതി തുടർന്ന് അനുമതി നൽകുകയാണ് ചെയ്തത്.