ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര കൊറോണ ക്ലസ്റ്ററുകൾ സൃഷ്ടിക്കും: ചലചിത്ര അവാർഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലൻ. യാത്രയും സ്വീകരണ യോഗങ്ങളും കൊറോണ പ്രോട്ടോകോൾ പാലിച്ചല്ല സംഘടിപ്പിക്കുന്നത്. ഒരു യോഗവും കൊറോണ പ്രോട്ടോകോൾ പാലിക്കുന്നില്ല. ഇങ്ങനെ പോയാൽ തിരുവനന്തപുരത്തെത്തുമ്പോൾ ഓരോ സ്വീകരണയോഗവും ഓരോ കൊറോണ ക്ലസ്റ്ററാകും എന്ന കാര്യത്തിൽ സംശയം ഇല്ല. ഓരോ യോഗവും റെഡ് സോണുകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ചലചിത്ര അവാർഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ. ചലചിത്ര അവാർഡ് വിതരണം നടത്തിയത് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ്. അവാർഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വരെ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ ആണ് വിശദീകരണം. അവാർഡ് ജേതാക്കളിൽ ആരും ഇതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. കൊറോണ പ്രോട്ടോകോൾ പാലിച്ച് ഒരു സ്റ്റേജിൽ പെരുമാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
ഓരോ അവാർഡ് വിതരണം ചെയ്യുമ്പോഴും കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും. അത് പ്രയോഗികമല്ലാത്തത് കൊണ്ടാണ് കൈകൊണ്ട് വിതരണം ചെയ്യാതിരുന്നത് . അന്യന് രോഗം പകരണമെന്ന അധമ ബോധം കാരണമാണ് പലരും വിമർശനം ഉന്നയിക്കുന്നതെന്നും മന്ത്രി ഏകെ ബാലൻ പറഞ്ഞു. വിമർശനം ഉന്നയിച്ച സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട് അതിനാൽ ആണ് അദ്ദേഹം ആദ്യം ഇത്തരത്തിൽ വിവാദവുമായി വന്നത്. എന്നാൽ വിവാദം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.