
ഓക്ലൻഡ്: ന്യൂസിലാൻഡിൽ വീണ്ടും കൊറോണ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരമായ ഓക്ലൻഡിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. നഗരത്തിൽ ഏഴ് ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആർഡൻ അറിയിച്ചു. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗൺ ആരംഭിക്കുന്നത്. ഉറവിടമറിയാത്ത കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഓക്ലൻഡിൽ മൂന്ന് ദിവസം ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു. യുകെ വേരിയന്റ് കൊറോണയാണ് ഇവർക്ക് റിപ്പോർട്ട് ചെയ്തത്.
ഇപ്പോൾ 12 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അവശ്യ സാധനങ്ങൾക്കും ജോലിക്കുമല്ലാതെ ആർക്കും പുറത്തിറങ്ങാനാകില്ല. രാജ്യത്ത് ലെവൽ രണ്ട് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൊറോണയെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടി ആഗോള പ്രശംസ നേടിയ രാജ്യമായിരുന്നു ന്യൂസിലാൻഡ്. നേരത്തെ നിശ്ചയിച്ച ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് ട്വന്റി20 ക്രിക്കറ്റ് നടക്കുമെന്നും കാണികളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ അറിയിച്ചു.