ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ഇനി ആരും പൊളിക്കില്ല: സംരക്ഷിച്ചത് ബാലശങ്കറിന്റെ ഒറ്റയാൾ പോരാട്ടം

കോട്ടയം: ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ദേശീയ പാതാ വികസനത്തിന്റെ പേരിൽ പൊളിക്കപ്പെടുമായിരുന്ന പള്ളിയായിരുന്നു. എന്നാൽ ആ പള്ളി സംരക്ഷിച്ചതിന്റെ പിന്നിൽ ബി.ജെ.പി ഇന്റലക്ച്വൽ വിഭാഗം മേധാവി ആർ. ബാലശങ്കറിന്റെ ഒറ്റയാൾ പോരാട്ടമാണ്.
ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള അൾത്താര ചുമർചിത്രങ്ങൾ അടങ്ങിയ പള്ളി സംരക്ഷിക്കപ്പെടണമെന്ന മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചിരകാലമായ ആഗ്രഹമാണ് ബാലശങ്കറിലൂടെ നിറവേറ്റപ്പെട്ടത്. ചേപ്പാടെ ക്രിസ്ത്യൻ ചരിത്രത്തിനൊപ്പം തന്നെ പഴക്കമുള്ള പള്ളിയാണിത്. മലങ്കര സഭാ തലവനായിരുന്ന ചേപ്പാട് മാർ ദീവന്നാസിയോസിന്റെ ഖബറിടവും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്ര പ്രസിദ്ധമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംരക്ഷിച്ചതിന്റെ പിന്നിൽ ബാലശങ്കറാണെന്ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന ഫാദർ കളിക്കൽ നവകേരള ന്യൂസിനോട് പറഞ്ഞു. പൊളിക്കുമെന്ന അവസ്ഥയിൽ നിന്നും ചർച്ച് ഇപ്പോൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ബാലശങ്കറിന്റെ ഒറ്റയാൾ പോരാട്ടം
ഞങ്ങൾ ബാലശങ്കറിനെയാണ് ഈ പ്രശ്‌നത്തിൽ സമീപിച്ചത്. ബാലശങ്കർ ഇടപെട്ടപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രംഗത്തെത്തി. അവർ ചർച്ച് സന്ദർശിച്ചു. ആയിരക്കണക്കിന് വർഷം പഴക്കമുള്ള പള്ളി സംരക്ഷിക്കേണ്ട ആവശ്യം ആർക്കിയോളജിക്കൽ വിഭാഗത്തിനു ബോധ്യമായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളും അവർ കണക്കിലെടുത്തു. സംരക്ഷിക്കപ്പെടെണ്ട ചർച്ച് എന്ന് അവർ റിപ്പോർട്ട് നൽകി. ദേശീയ പാത അതോറിറ്റി പാതയുടെ അലൈൻമെന്റ് ഇനി മാറ്റും.
ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സംരക്ഷിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. നേരത്തെ ദേശീയ പാത അലൈൻമെന്റ് വന്നപ്പോൾ ഒരു കുഴപ്പവും പള്ളിക്ക് സംഭവിക്കുമായിരുന്നില്ല. എന്നാൽ ചിലരുടെ ഇടപെടൽ വന്നപ്പോൾ അലൈൻമെന്റ് മാറുകയും പള്ളി പൊളിക്കേണ്ട അവസ്ഥ വരുകയും ചെയ്തു. സഭയ്ക്ക് അതിൽ മനോവിഷമം വന്നിരുന്നു. ഏഴുപത് ശതമാനവും പൊളിച്ചു കളയേണ്ട അവസ്ഥയിലാണ് അലൈൻമെന്റ് വന്നത്. പള്ളി നഷ്ടമാകും എന്ന് തന്നെ കരുതി. വിഷമാവസ്ഥയിലാണ് ഞങ്ങൾ ബാലശങ്കറിനെ കണ്ടത്. അദ്ദേഹം ആർക്കൈവൽ ഡിപ്പാർട്ട്‌മെന്റിനെ ബന്ധപ്പെട്ടു. അവർ വന്നു പഠനം നടത്തി. നൽകിയ റിപ്പോർട്ട് ചരിത്രസ്മാരകമായി പള്ളി സംരക്ഷിക്കണം എന്നായിരുന്നു. ഇതിന്റെ ഓർഡറും ഇറങ്ങി-ഫാദർ കളിക്കൽ പറയുന്നു. ഇപ്പോൾ മാവേലിക്കര കുന്നം സെന്റ് ജോർജ് ചർച്ച് വികാരിയാണ് കളിക്കൽ.

ചെങ്ങന്നൂരിൽ പിന്തുണ ലഭിക്കും
ബിജെപി ഇപ്പോൾ ചെങ്ങന്നൂരിൽ സ്ഥാനാർഥി സ്ഥാനത്തേക്ക് പരിഗണിക്കുകയാണ് ബാലശങ്കറിനെ. ഈ ഘട്ടത്തിൽ തന്നെയാണ് ചെങ്ങന്നൂരിൽ ശക്തമായ ഓർത്തഡോക്‌സ് സഭാ വിഭാഗത്തിന്റെ പിന്തുണ ബാലശങ്കർ നേടിയെടുക്കുന്നത്. ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി പ്രശ്‌നത്തിൽ ഇടപെടുകയും പള്ളി സംരക്ഷിത സ്മാരകമാക്കുകയും ചെയ്തത്തിലൂടെ നിർണ്ണായക നീക്കമാണ് ബാലശങ്കർ നടത്തിയത്.
ചേപ്പാട് പള്ളി ചെങ്ങന്നൂരിൽ അല്ലെങ്കിലും ഓർത്തഡോക്‌സ് സഭാ വിഭാഗത്തിന്റെ പിന്തുണയാണ് ഈ നീക്കത്തിലൂടെ ഉറപ്പിച്ചത്. ഇടത്-വലത് മുന്നണികളോട് അടുപ്പം പുലർത്തിയിരുന്ന സഭ ഇപ്പോൾ എൻഎസ്എസിന്റെ രീതിയിൽ സമദൂര സിദ്ധാത്തത്തിലാണ്. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്നതാണ് ഇപ്പോൾ ഓർത്തഡോക്‌സ് സഭയുടെ പ്രധാന നിലപാട്. ഒരു നിർണ്ണായക ഘട്ടത്തിലാണ് സഭയ്ക്ക് ബാലശങ്കറിന്റെ സഹായം ലഭിച്ചത്. ഓർത്തഡോക്‌സ്-യാക്കോബായ പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടത് കൃസ്ത്യൻ സഭാ നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.
ക്രിസ്തീയ സഭയ്ക്കായി സംഘ്പരിവാർ ഇടപെടൽ
സംഘപരിവാർ പ്രസ്ഥാനങ്ങളോട് മുൻപ് സഭാ നേതൃത്വങ്ങൾ പുലർത്തിയിരുന്ന അകൽച്ച നിലവിലില്ല. ഈ അകൽച്ച കുറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് നിർണ്ണായക പ്രശ്‌നങ്ങളിൽ സഭയെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്ര സർക്കാരും പുലർത്തുന്നത്. ഓർത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് ഗീവർഗീസ് മാർ യൂലിയോസ്, കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുളള ബിഷപ് യാക്കോബ് മാർ ഐറേനിയോസ് എന്നിവർ ഇന്ന് കൊച്ചി ആർ.എസ്.എസ് കാര്യാലയത്തിൽ എത്തി.
ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയെ സന്ദർശിച്ചിരുന്നു. പളളിത്തർക്കത്തിൽ ഇടതുസർക്കാർ വഞ്ചിച്ചെന്നും യുഡിഎഫ് കൃത്യമായ നിലപാട് പറയുന്നില്ലെന്നുമാണ് ഓർത്തഡോക്‌സ് സഭയുടെ വിമർശനം. ഈ ഘട്ടത്തിൽ തന്നെയാണ് ഓര്ത്തഡോക്‌സ് ബിഷപ്പുമാർ ആർ.എസ്.എസ് ദേശീയ സഹസർകാര്യവാഹിനെ കണ്ടത്. പളളിത്തർക്കം അടക്കം രാഷട്രീയ സാഹചര്യങ്ങൾ ചർച്ചയായെന്നാണ് ബിഷപ്പുമാർ പ്രതികരിച്ചത്.