നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക്; ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ

കൊൽക്കത്ത: നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ് പരിക്ക്. പ്രചാരണത്തിനിടെ മമതയെ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ ആരോപിച്ചു.
അവരുടെ കാലിനും മുഖത്തുമാണ് പരിക്കേറ്റത്. ചികിൽസക്കായി മമതയെ കൊൽക്കത്തയിലേക്ക് മാറ്റി. പ്രചാരണം തൽക്കാലത്തേക്ക് മാറ്റിവെച്ച് വീട്ടിലെത്തി ഡോക്ടറെ കാണുമെന്നും മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച പരാതി നൽകുമെന്നും അവർ പറഞ്ഞു.
അതേസമയം ജനങ്ങൾക്കിടയിൽ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. അവർ നാടകമാണ് നടത്തുന്നത്. 300ഓളം പൊലീസുകാരാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. അവർ ആക്രമിക്കപ്പെട്ടുവെങ്കിൽ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി നേതാവ് അർജുൻ സിങ് ചോദിച്ചു.
അതേസമയം, പശ്ചിമ ബംഗാളിലെ എൽ ക്ലാസിക്കോ മണ്ഡലമായ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ‘വരത്തൻ’ പ്രയോഗവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുൻ തൃണമൂൽ ബുദ്ധികേന്ദ്രവും മമതാ ബാനർജിയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന നന്ദിഗ്രാമിൽ, നേരിട്ട് പോരിനിറങ്ങിയ മമതാ ബാനർജി പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ചിലയിടങ്ങളിൽ ‘പരദേശി’ ആരോപണം ഉയർന്നത്.