എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് എതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായാണ് സ്വപ്നയുടെ ശബ്ദ സന്ദേശത്തിലുള്ളത്. മാധ്യമങ്ങളിൽ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയുമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തുടർനടപടി എന്താകണമെന്നതിനെക്കുറിച്ച് നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.