ഒന്നിലധികം വോട്ടർ ഐ.ഡി കാർഡുകൾ കൈവശംവെക്കുന്നവർ കുടുങ്ങും

തിരുവനന്തപുരം: ഒന്നിലധികം വോട്ടർ ഐ.ഡി കാർഡുകൾ കൈവശംവെക്കുന്നവർക്കും ക്രമക്കേടിന് ബോധപൂർവം കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരേ നിയമനടപടി വരും. പരാതികളെപ്പറ്റി കളക്ടർമാരുടെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷമാകും നടപടി. വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചതിനും ഒന്നിലധികം കാർഡുകൾ വോട്ടർക്കു കിട്ടിയതിനും ബോധപൂർവമായ നീക്കമുണ്ടായോ എന്നു വിശദപരിശോധനയുണ്ടാകും.
കോറോണയെത്തുടർന്ന് ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളുമുണ്ടായപ്പോൾ ബി.എൽ.ഒ-മാർ വേണ്ടത്ര പരിശോധന നടത്താതിരുന്നതും വോട്ടർപട്ടികയിൽ പേര് ആവർത്തിക്കാൻ കാരണമായിട്ടുണ്ട്.
ഒരുതവണ പേരുചേർക്കാൻ ഓൺലൈനായി ശ്രമിച്ചവർ അതുനടക്കാതെ വന്നപ്പോൾ വീണ്ടും രേഖപ്പെടുത്തിയതും ഇരട്ടിപ്പിക്കലിന് കാരണമായി. ഇതല്ലാതെ ബോധപൂർവം ക്രമക്കേടു നടത്തിയെന്നു കണ്ടെത്തിയാലാണ് ക്രിമിനൽനടപടി നേരിടേണ്ടിവരുക.
വോട്ടർ ഇപ്പോൾ താമസിക്കുന്ന മേൽവിലാസത്തിലുള്ള കാർഡ് നിലനിർത്താനും മറ്റുള്ളവ റദ്ദാക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. ഇതിനുശേഷമായിരിക്കും നിയമനടപടി എങ്ങനെയെന്നു തീരുമാനിക്കുക.
വോട്ടെടുപ്പിന് എല്ലാബൂത്തിലും പ്രിസൈഡിങ് ഓഫീസർമാർക്ക് ആബ്സന്റീസ് വോട്ട്, മണ്ഡലംമാറ്റിയവോട്ട്, മരിച്ചവർ (എ.എസ്.ഡി.) എന്നിങ്ങനെ രേഖപ്പെടുത്തിയ വോട്ടർപട്ടിക ഇത്തവണലഭ്യമാക്കും. വോട്ടർപട്ടികയിലെ ക്രമക്കേടിനെപ്പറ്റി ആക്ഷേപം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് കത്തുനൽകിയിരുന്നു. ഇതേത്തുടർന്ന് എല്ലാ ജില്ലകളിലെയും പട്ടികപരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്.