കൊറോണ വ്യാപനം; കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ട് ജില്ലാ കളക്ടർ
കോഴിക്കോട്: കൊറോണ വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ട് ജില്ലാ കളക്ടർ സാംബശിവറാവു. ജില്ലയിൽ അടുത്ത രണ്ടാഴ്ച എല്ലാ തരം പൊതുയോഗങ്ങൾക്കും വിലക്കേർപ്പെടുത്തി കളക്ടർ ഉത്തരവിറക്കി.
വിവാഹ-മരണ ചടങ്ങുകളിൽ നൂറിലേറെ പേർ പങ്കെടുക്കാൻ പാടില്ല. കോഴിക്കോട് ബീച്ച്, മിഠായിത്തെരുവ് അടക്കം പൊതുസ്ഥലങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് അറുപത് വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും പ്രവേശനമുണ്ടായിരിക്കില്ല.
പൊതുസ്ഥലങ്ങളിലേക്ക് വരുന്നവർ കർശനമായി കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറേ ആഴ്ചകളായി കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട്ടും എറണാകുളത്തുമാണ്.