ഗ്യാൻവ്യാപി കേസ്; ആർക്കിയോളജിക്കൽ പഠനത്തിന് സ്റ്റേ ആവശ്യപ്പെട്ട് സുന്നി വഖഫ് ബോർഡും ഹൈക്കോടതിയിൽ
ന്യൂ ഡെൽഹി: ഗ്യാൻ വ്യാപി കേസിൽ വാരാണസി കോടതി ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ച് സുന്നി വഖഫ് ബോർഡ് . ആർക്കിയോളജിക്കൽ പഠനത്തിനുള്ള കോടതി ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സുന്നി വഖഫ് ബോർഡ് ആവശ്യപ്പെടുന്നത്. നിയമങ്ങൾ ലംഘിച്ച് കൊണ്ടാണ് ജില്ലാ കോടതി ഉത്തരവെന്ന് ബോർഡ് വാദിക്കുന്നു. ഗ്യാൻവ്യാപി മസ്ജിദ് മാനേജ്മെന്റ് കമ്മറ്റിയും കോടതിയെ സമീപിച്ചിരുന്നു.
കേസിൽ കാശി വിശ്വനാഥ ക്ഷേത്ര വിശ്വാസികൾ തടസ്സഹർജിയും നൽകിയിട്ടുണ്ട്. വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ ഗ്യാൻവ്യാപി മസ്ജിദ് മാനേജുമെൻറ് സമിതി നൽകിയ ഹർജിയെ എതിർത്താണ് കാശിവിശ്വനാഥ ക്ഷേത്ര വിശ്വാസികൾ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. കാശി വിശ്വനാഥ ക്ഷേത്രം പിടിച്ചെടുത്ത് മുഗൾ ഭരണകാലത്ത് 1664ൽ ഔറങ്കസേബ് ഗ്യാൻവ്യാപി മസ്ജിദ് നിർമ്മിച്ചു എന്നായിരുന്നു
പ്രധാന ആരോപണം.
അതെ സമയം ക്ഷേത്ര വിശ്വാസിയായ അഭിഭാഷകൻ വി എസ് റസ്തോഗിയുടെ ഈ വാദം അംഗീകരിച്ചാണ് കഴിഞ്ഞ ആഴ്ച വാരാണസി ജില്ലാ കോടതി ആർക്കിയോളജിക്കൽ പരിശോധനക്ക് ഉത്തരവിട്ടത്. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന ഹർജിയിലെ ആരോപണത്തിൽ വ്യക്തത വരുത്താനായിരുന്നു നിർദ്ദേശം.
ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് മാനേജ്മെൻറ് കമ്മിറ്റി നൽകിയ ഹർജിയിൽ കാശി ക്ഷേത്ര വിശ്വാസികളും തടസ്സഹർജി നൽകിയതോടെ കേസ് ഹൈക്കോടതിയിലേക്ക് മാറുന്നു. 1947ന് ശേഷം തൽസ്ഥിതി തുടരണം എന്നതാണ് നിയമം എന്നിരിക്കെ, ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് വാരാണസി ജില്ലാ കോടതി സർവ്വേക്കുള്ള ഉത്തരവിട്ടതെന്നാണ് മസ്ജിദ് മാനേജുമെൻറ് കമ്മിറ്റി വാദിക്കുന്നത് . ഇത് ഭിന്നിപ്പിന് ഇടയാകാൻ സാധ്യത കൂടുതലാണ്.