സഹവർത്തിത്വത്തിൻറെ സന്തോഷം ‘മതേതര’ കേരളം മറന്ന് തുടങ്ങി; വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമെന്ന്: മെഡിക്കൽ വിദ്യാർഥികളുടെ വൈറൽ നൃത്തത്തിന് പിന്തുണയുമായി സീറോ മലബാർ സഭ
കോഴിക്കോട്: തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളുടെ വൈറലായ റാസ്പുടിൻ നൃത്തത്തിന് പിന്തുണയുമായി സീറോ മലബാർ സഭ. വിദ്വേഷ പ്രചരണം സാമൂഹിക മനോരോഗമായി മാറിയെന്ന് സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപത്തിൻറെ മുഖപ്രസംഗം പറയുന്നു. സഹവർത്തിത്വത്തിൻറെ സന്തോഷം മതേതര കേരളം മറന്ന് തുടങ്ങി. ഇത് മാന്യമല്ലാത്ത മാറ്റമാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
തൃശൂർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളായ നവീനും ജാനകിയും ചേർന്ന് അവതരിപ്പിച്ച, 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള നൃത്തം വൈറലായി. 1970കളിൽ യുവത്വത്തിൻറെ ഹരമായിരുന്ന യൂറോ-കരീബിയൻ ഡാൻസ്, ബോണി എമ്മിൻറെ റാസ്പുടിൻ എന്ന അനശ്വര ട്രാക്കിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ചടുലമായ ചുവടുകളിലെ പോസിറ്റീവ് വൈബ്‌സ് ഡാൻസിനെ വ്യത്യസ്തമാക്കിയതോടെ രണ്ടു പരും വളരെ വേഗം സോഷ്യൽ മീഡിയായിൽ താരങ്ങളായി. ചാനലുകളിൽ അഭിമുഖവും നിറഞ്ഞു.
കാര്യങ്ങൾ ഈ വിധം പുരോഗമിക്കുമ്പോഴാണ് ഒരഭിഭാഷകൻറെ വിയോജനക്കുറിപ്പ് എഫ്.ബിയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടു പേരുെടയും മതപശ്ചാത്തലം വെളിപ്പെടുത്തിയായിരുന്നു, ആ വിദ്വേഷ പോസ്റ്റ്. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ ഒരുമിച്ച് നൃത്തം ചെയ്യുന്നതിലെ ‘അപാകത’ ചൂണ്ടിക്കാട്ടിയ ആ പ്രതികരണത്തിൽ മാതാപിതാക്കൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പിൻറെ മുനയുണ്ടായിരുന്നു. ഇതിനു ചുവടുപിടിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ യുവനർത്തകരെ അധിക്ഷേപിച്ചു കൊണ്ടുള്ള വിഷലിപ്ത പോസ്റ്റുകളും വൈറലായതോടെ മതതീവ്രവാദികൾ ‘ഡാൻസ് ജിഹാദ്’ എന്ന പുതിയ സംജ്ഞയെ കുറിച്ചുള്ള സംശയങ്ങളുമായി രംഗത്തെത്തി.
സംശയം വ്യക്തികൾക്കിടയിലെ പെരുമാറ്റ വൈകല്യമായിരുന്നത് പഴയ കഥ. ഇന്നത് ഒരു സാമൂഹിക മനോരോഗമായി അതിവഗം മാറിത്തീർന്നിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ച് കഴിയുന്ന സഹവർത്തിത്വത്തിൻറെ സന്തോഷം ‘മതേതര’ കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാൾ നമ്മുടെ എതിർപക്ഷത്താണെന്ന മുന്നറിയിപ്പുകൾ മുൻപിൽ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈൻ.
നമുക്കിതുവരെയും പരിചിതമല്ലാതിരുന്ന, അസാധാരണമായ ഒരപരിചിതത്വബോധം പരസ്പരം നിറക്കുന്നതിലും നിലനിർത്തുന്നതിലും ഇക്കൂട്ടർ വേഗത്തിൽ വിജയിക്കുകയാണ്. ചുറ്റുമുള്ളവരെയും ചുറ്റുമുള്ളതിനെയും ഭയപ്പെടണമെന്നാണിവർ നിരന്തരം പ്രചരിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തെയും സ്വീകരിക്കുന്ന മരുന്നിനെയും യാത്ര ചെയ്യുന്ന വാഹനത്തെയും കയറിക്കിടക്കുന്ന വിശ്രമ മന്ദിരത്തെയും സംശയത്തോടെ വീക്ഷിക്കത്തക്കവിധം നമ്മുടെ പൊതുബോധത്തിനുമീതെ തീവ്രമതബോധത്തിൻറെ നിഴൽ വീഴ്ത്തിത്തന്നെയാണ് ഈ പുതിയ മുന്നേറ്റമെന്നും മുഖപ്രസംഗം പറയുന്നു.