നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന തന്റെ നിർദ്ദേശങ്ങൾ തള്ളിയ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ്
കോട്ടയം: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ജനങ്ങൾ മുൻകരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോർജ് എംഎൽഎ. നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള തന്റെ നിർദ്ദേശങ്ങൾ തള്ളിയ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു കൊണ്ടാണ് ഫേസ്ബുക്ക് വീഡിയോ വഴിയുള്ള പൂഞ്ഞാർ എംഎൽഎയുടെ ആഹ്വാനം.
‘കൊറോണ ഇന്ന് ലോകവ്യാപകമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കിൽ പോലും കേരളത്തിലും വളരെ വേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നിൽ കണ്ടുകൊണ്ട് ഞാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിനയപുരസരം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു. അവർ സമ്മതിച്ചില്ല.
ഇലക്ഷൻ കമ്മീഷനോട് ഞാൻ നിർബന്ധിച്ചു, സമ്മതിച്ചില്ല. ഞാൻ പറഞ്ഞു, നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താമെന്ന് ഞാൻ പറഞ്ഞു, സമ്മതിച്ചില്ല. ഗവൺമെന്റിന് നിർബന്ധമായിരുന്നു എല്ലാം നടത്തണമെന്ന്.
ഇപ്പൊ എവിടെപ്പോയി? നിയമസഭാ തിരഞ്ഞെടുപ്പെങ്കിലും മാറ്റിവെക്കാൻ ഞാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം മാറ്റിവച്ചാൽ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവൺമെന്റില്ലെങ്കിൽ ചത്തുപോകുമോ എനിക്ക് മനസിലാകുന്നില്ല.
ഞാൻ ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതി കമന്റ് വന്നപ്പോഴേക്കും ഗവൺമെന്റ് അവിടെയും ഹാജരായി. ഒരു കാരണവശ്ശാലും മാറ്റിവെക്കാൻ പറ്റില്ല, എല്ലാം സജ്ജമാണ്, ഇവിടെ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല, കൊറോണക്കെതിരായ നടപടികളെല്ലാമായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഡയറക്ടറുടെ കത്തും കൊടുത്തുകൊണ്ട്, തിരഞ്ഞെടുപ്പ് നടത്തി.
ഇപ്പോൾ എവിടെപ്പോയി. ആര് ഉത്തരവാദിത്വം പറയും, ഒന്ന് ആലോചിച്ചേ. ഇപ്പോൾ ഒറ്റ അപേക്ഷയെ എനിക്ക് ജനങ്ങളോടുളളൂ ഈ ഗവൺമെന്റും അധികാരവർഗ്ഗവും പറയുന്നത് കേൾക്കാതെ സ്വയം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾ ഒറ്റയ്ക്ക്, ഓരോരുത്തരം ഏറ്റെടുക്കണം.
അതിൽ പ്രധാനപ്പെട്ട കാര്യം ചെയ്യാനുള്ളത് രണ്ട് ആഴ്ച്ചത്തേക്ക് ഒരാളും പോലും വീട്ടിൽ നിന്നും ഇറങ്ങരുത്. വീട്ടിൽ നിന്ന് ഇറങ്ങുന്നില്ല തീരുമാനം, എല്ലാ കാര്യവും വീട്ടിൽ, വീടിന് പുറത്തിറങ്ങരുത്, മുറ്റത്ത് പോലും കഴുമെങ്കിൽ ഇറങ്ങാതിരിക്കുക, ആ രണ്ടാഴ്ച കൊണ്ട് ഈ കോറോണയെ നമ്മൾക്ക് ഈ നാട്ടിൽ നിന്നും ആട്ടി പായിക്കാൻ പറ്റും.
അതിന് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എല്ലാ ജനങ്ങളോടും അഭ്യര്ഥിക്കുകയാണ്,’ പി സി ജോർജ് വീഡിയോയിൽ പറയുന്നു.