വിദഗ്ധ ചികിത്സ സിദ്ദീഖ് കാപ്പന് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ ജീവൻ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കാപ്പനെ അടിയന്തരമായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റണം.
യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന അദ്ദേഹത്തിന് കൊറോണ ബാധിച്ചതിനെ തുടർന്ന് മഥുരയിലെ കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അടിയന്തരമായി മാറ്റണം.കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യുപി മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർഥിച്ചു.