Kerala NewsLatest News

കാരുണ്യ പദ്ധതി: ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും വിജിലന്‍സ് കോടതിയുടെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികില്‍സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ധനമന്ത്രി കെ എം മാണിക്കും വിജിലന്‍സ് കോടതി ക്ലീന്‍ചിറ്റ് നല്‍കി. പദ്ധതിയില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപോര്‍ട്ട് വിജിലന്‍സ് കോടതി അംഗീകരിച്ചു. പദ്ധതിയില്‍ അഴിമതിയില്ലെന്നാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇരുവര്‍ക്കും ക്രമക്കേടില്‍ പങ്കില്ലെന്നും എന്നാല്‍ ഒപി ടിക്കറ്റ് ഹാജരാക്കിയാല്‍ ലഭിക്കുന്ന ഒറ്റത്തവണ ചികില്‍സാ സഹായമായ 5,000 രൂപ സംഘടിത ശ്രമത്തിലൂടെ ഇടനിലക്കാര്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

3,000 രൂപയായിരുന്ന ഒറ്റത്തവണ സഹായം പിന്നീട് 5,000 രൂപയാക്കിയിരുന്നു. കാരുണ്യ പദ്ധതിയില്‍ സര്‍ക്കാരിനു മാത്രമായിരുന്നു നേട്ടമെന്നും രോഗികള്‍ക്ക് പ്രയോജനം ലഭിച്ചില്ലെന്നും കാണിച്ച്‌ മലപ്പുറം സ്വദേശിയാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികില്‍സാ സഹായമായി നല്‍കിയില്ല, അനര്‍ഹര്‍ക്കാണു കൂടുതല്‍ സഹായം കിട്ടിയത്, ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ ക്രമക്കേട് നടന്നു തുടങ്ങിയ കാര്യങ്ങളിലായിരുന്നു വിജിലന്‍സ് പരിശോധന.

ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവര്‍ക്കു പുറമെ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ലോട്ടറി മുന്‍ ഡയറക്ടര്‍ ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. കേസ് അന്വേഷിച്ച വിജിലന്‍സ് പദ്ധതിയില്‍ അഴിമതി ഉണ്ടായില്ലെന്ന റിപോര്‍ട്ട് 2017ലാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

എന്നാല്‍, വിജിലന്‍സ് റിപോര്‍ട്ട് പരിഗണിക്കവെ വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഇതിനെ എതിര്‍ത്തു. വിഷയത്തിലെ എജിയുടെ അന്വേഷണ റിപോര്‍ട്ട് കൂടി പരിഗണിച്ച ശേഷം ഉത്തരവ് മതിയെന്ന് അദ്ദേഹം വാദിച്ചു. തുടര്‍ന്ന് എജി കൂടി പദ്ധതിയില്‍ ക്രമക്കേടില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും തിരുവനന്തപുരം വിജിലന്‍സ് കോടതി ക്ലീന്‍ചിറ്റ് നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button