‘ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുക്കിവിടുന്നത് തടഞ്ഞ് മൃതദേഹങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്തണം’; യുപിക്കും ബിഹാറിനും കേന്ദ്രനിർദേശം
ന്യൂഡെൽഹി: ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുക്കിവിടുന്നത് തടഞ്ഞ് മൃതദേഹങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് യുപിക്കും ബിഹാറിനും നിർദേശവുമായി കേന്ദ്ര സർക്കാർ. ഇതുവരെ ഗംഗയിലും പോഷക നദിയിലും ഒഴുകിയെത്തിയ മൃതദേഹങ്ങൾ കൃത്യമായി സംസ്‌കരിക്കാനും കേന്ദ്രം നിർദേശം നൽകി.
നദികളിൽ മൃതദേഹങ്ങൾ ഒഴുകുന്നത് സംബന്ധിച്ച് ക്ലീൻ ഗംഗ ദേശീയ കമ്മീഷൻ ഡയറക്ടർ രാജീവ് രാജൻ മിത്ര ജില്ലാ മജിസ്ട്രേറ്റുകൾക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടർന്നാണ് വേഗത്തിൽ നടപടികൾ ഉണ്ടായതും യോഗം വിളിച്ചതും. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കുന്നതും തീരത്ത് സംസ്‌കരിക്കുന്നതും ഒരിക്കലും ആഗ്രഹിക്കാത്തതാണെന്നും ജാഗ്രത പുലർത്തേണ്ടുന്നതുമാണെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
മെയ് 15, 16 തീയതികളിൽ നടന്ന അവലോകന യോഗത്തിലാണ് കേന്ദ്ര ജല ശക്തി വകുപ്പിന് കീഴിലെ നമാമി ഗംഗെ മിഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. മൃതദേഹങ്ങൾ ഒഴുകിയ പശ്ചാത്തലത്തിൽ നദികളിലെ വെള്ളം പരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗാസിപുർ, ഉന്നാവ്, കാൺപുർ, ബലിയ ബിഹാറിലെ ബക്സർ, സരൺ എന്നിവിടങ്ങളിലാണ് ഗംഗാ നദിയിലൂടെയുള്ള മൃതദേഹങ്ങൾ ഒഴുകിയെത്തിയത്. ഉത്തർപ്രദേശിൽ നിന്നാണ് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്ന് ബിഹാർ ആരോപിച്ചിരുന്നെങ്കിലും യുപി ഇക്കാര്യം നിഷേധിച്ചു.