മുഖ്യമന്ത്രിയ്‌ക്ക് പൊലീസ് ഉപദേഷ്‌ടാവായി ലോക്‌നാഥ് ബെഹ്റയെന്ന് സൂചന; പൊലീസ് സേനയെയാകെ അഴിച്ചുപണി
തിരുവനന്തപുരം: രണ്ടാം ഊഴത്തില്‍ മുഖ്യമന്ത്രിയ്‌ക്ക് പൊലീസ് ഉപദേഷ്‌ടാവായി ലോക്‌നാഥ് ബെഹ്റയെന്ന് സൂചന. എന്നാൽ സി ബി ഐ ഡയറക്‌ടര്‍ സ്ഥാനത്തേക്ക് ബെഹ്റ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈയാഴ്‌ച തന്നെ തീരുമാനമുണ്ടാകും എന്നാണ് സൂചന. ഇതിനുശേഷമായിരിക്കും തുടര്‍നടപടികള്‍. കഴിഞ്ഞതവണ രമണ്‍ശ്രീ വാസ്‌തവയെ പൊലീസ് ഉപദേഷ്‌ടാവാക്കിയുളള നിയനമനം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ലോക്‌നാഥ് ബെഹ്റ അടുത്തമാസം വിരമിക്കുന്ന ഒഴിവില്‍ പുതിയ പൊലീസ് മേധാവിയെ കണ്ടെത്തുകയെന്നതും പിണറായി വിജയന് മേലുളള വെല്ലുവിളിയാണ്. പിണറായിയുടെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന ടോമിന്‍ തച്ചങ്കരിയും വിജിലന്‍സ് ഡയറക്‌ടറായ സുധേഷ് കുമാറും തലപ്പത്തെത്താന്‍ വാശിയേറിയ പോരാട്ടം നടത്തുമ്പോള്‍ ആരെ ഒപ്പം നിര്‍ത്തുമെന്നതാണ് ആകാംക്ഷ.
മേധാവിയായി ആര് വന്നാലും അതോടെ പൊലീസ് സേനയെയാകെ അഴിച്ചുപണിയും. അങ്ങനെ ഒന്ന് രണ്ട് മാസത്തിനുള്ളില്‍ പൊലീസില്‍ സമ്പൂര്‍ണമാറ്റമുണ്ടാവും. ആദ്യഭരണത്തില്‍ ധൂര്‍ത്തെന്ന ആക്ഷേപത്തിനിടയാക്കിയ ഹെലികോപ്‌റ്ററാണ് പൊലീസ് വകുപ്പില്‍ തീരുമാനം കാത്തിരിക്കുന്ന മറ്റൊരു പ്രധാനകാര്യം. വാടകകാലാവധി കഴിഞ്ഞതിനാല്‍ കോടികളുടെ ചെലവില്‍ ഹെലികോപ്‌ടര്‍ തുടരുമോയെന്നാണ് കണ്ടറിയേണ്ടത്.