പ്രതിമാസ കറണ്ട് ബിൽ തുക അധികമായാൽ ഇൻകം ടാക്സ് ലിസ്റ്റിൽ
തിരുവനന്തപുരം: പ്രതിമാസ കറണ്ട് ബിൽ തുക ആയിരം രൂപ കടന്നാൽ ഓൺലൈൻ പേയ്മെന്റ് നിർബന്ധമാക്കാനും, 8500 കവിഞ്ഞാൽ ആദായനികുതി വകുപ്പിന് റിപ്പോർട്ട് ചെയ്യാനും കെ.എസ്.ഇ.ബി തീരുമാനം. ദേശീയ തല പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. ഓൺലൈൻ പേയ്മെന്റ് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കിയശേഷമാവും നിർബന്ധമാക്കുക.
ഒരുലക്ഷത്തിൽ കൂടുതൽ തുക വാർഷിക കറണ്ട് ബിൽ അടയ്ക്കുന്നവരുടെ പേരാണ് ഇൻകംടാക്സിലേക്ക് പോകുക. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് തമിഴ്നാട് അടക്കം പല സംസ്ഥാനങ്ങളിലും നേരത്തേ നടപ്പാക്കി. 1000 രൂപയ്ക്ക് മേലുള്ള ബില്ലുകൾ ഇനി പണമായി കെ.എസ്.ഇ.ബി കൗണ്ടറിൽ സ്വീകരിക്കില്ല.
നേരത്തേ 1500 രൂപയ്ക്ക് മേലുള്ള ബില്ലുകൾ ഒാൺലൈനായി അടച്ചാൽ മതിയെന്ന തീരുമാനം നടപ്പായിരുന്നില്ല. ഇനി ബില്ലിംഗ് സോഫ്ട് വെയറിൽ മാറ്റം വരുത്തുന്നതോടെ, കാഷ് കൗണ്ടറുകളിൽ ആയിരത്തിൽ കൂടിയ തുകയ്ക്ക് കൗണ്ടർ റസീപ്റ്റ് നൽകാനാവാത്ത സ്ഥിതിയാകും.
കൊവിഡും ലോക്ക് ഡൗണുമായതോടെ സംസ്ഥാനത്ത് ഒാൺലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. ഇതോടെ, കാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൗണ്ടറുകളുടെ പ്രവർത്തനം ഒരു ഷിഫ്റ്റാക്കി. നിലവിൽ ഉച്ചയ്ക്ക് ശേഷം കൗണ്ടറില്ല.