കൊറോണ ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനചെലവ് സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കൊറോണ ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് ഒറ്റത്തവണയായി നൽകും. 18 വയസുവരെ രണ്ടായിരം രൂപ മാസം തോറും നൽകും. ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു. നേരത്തെ ഡെൽഹി, ആന്ധ്രപ്രദേശ് സർക്കാറുകൾ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മരണ നിരക്ക് കൂടുതലാണ്. ഈ ജില്ലകളിൽ വിദഗ്ധ സംഘത്തെ നിയോഗിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്തസമയത്ത് നടത്താൻ ക്രമീകരണം ഒരുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്എസ്എൽസി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകർ കൊറോണ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.