വനിതാ ജീവനക്കാരിയെ വിവസ്‌ത്രയാക്കാൻ ശ്രമിച്ചു; കരുനാഗപ്പളളി നഗരസഭാ സൂപ്രണ്ടിന് സസ്‌പെൻഷൻ
കൊല്ലം: കരുനാഗപ്പളളി നഗരസഭാ ഓഫിസിനുളളിൽ വനിതാ ജീവനക്കാരിയെ കടന്നു പിടിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെതിരെയാണ് നഗരകാര്യ ഡയറക്‌ടർ നടപടിയെടുത്തത്. അറസ്റ്റ് തടയാൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് മനോജ് കുമാർ.
നഗരസഭയ്ക്കുളളിൽ വച്ച് സൂപ്രണ്ട് തന്നെ കയറിപ്പിടിച്ചെന്നും വിവസ്ത്രയാക്കാൻ ശ്രമിച്ചെന്നുമുളള ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാരി മനോജ് കുമാറിനെതിരെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതിയാണ് യുവതി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്. സൂപ്രണ്ട് നിരന്തരം അശ്ലീല പ്രയോഗങ്ങൾ നടത്തുന്നെന്നും പരാതിയിൽ ജീവനക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രത്യേക സംഘത്തെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിക്കുകയും അന്വേഷണത്തെ തുടർന്ന് മനോജ് കുമാറിനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ഈ മാസം 21 വരെ മനോജിൻറെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ മുൻകൂർ ജാമ്യം നേടാനുളള ശ്രമത്തിലാണ് മനോജ്. പരാതിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് അതിക്രമം നേരിട്ട ജീവനക്കാരി.