കാണാതായ എഎസ്ഐ തിരികെ തിരിച്ചെത്തി : ഉന്നത ഉദോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി. ഹാർബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിൻറെ ആരോപണം. എന്നാൽ ഈ ആരോപണം പൊലീസ് തള്ളിയിരുന്നു.
ഉത്തംകുമാർ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പൊലീസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. തനിക്ക് മാത്രമായി മെമ്മോ ലഭിച്ചതിന്റെ വിഷമത്തിൽ ആണ് നാട് വിട്ടതെന്ന് എ എസ് ഐ പറഞ്ഞതായി പള്ളുരുത്തി സിഐ പറഞ്ഞു. ഗുരുവായൂർ ആയിരുന്നു എന്നാണ് എ എസ് ഐ മൊഴി നൽകിയത്. സ്‌ഥിരമായി താമസിച്ച് ഡ്യൂട്ടിക്ക് വരുന്നതിനാലാണ് ഉത്തംകുമാറിന് മെമ്മോ നൽകിയത് എന്നും സിഐ പറഞ്ഞു. മാനസിക സമ്മർദങ്ങൾ മൂലമാണ് കൊച്ചിയിൽ നിന്ന് ആരോടും പറയാതെ പോയതെന്നും ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും ഉത്തം കുമാർ പറഞ്ഞു. മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മിഷണർ സ്ഥലത്തെത്തി ഉത്തംകുമാറിനോട് സംസാരിച്ചിരുന്നു.
ഇന്നലെ രാവിലെ മുതലാണ് ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നാണ് ഭാര്യ ദീപ പറഞ്ഞിരുന്നത്.