കൊറോണ വാക്‌സിന്റെ ജിഎസ്ടിയിൽ മാറ്റമില്ല; റെംഡിസിവിർ അടക്കം മരുന്നുകൾക്കും പ്രതിരോധ ഉപകരണങ്ങൾക്കും നികുതി കുറച്ചു
ന്യൂഡെൽഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകൾ ഉൾപെടെയുള്ളവയുടെ നികുതി കുറയ്ക്കാൻ ശനിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. അതേസമയം വാക്സിന്റെ ജിഎസ്ടിയിൽ മാറ്റംവരുത്തിയിട്ടില്ല. ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെർസിൻ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
മരുന്ന്, ഓക്സിജൻ, ഓക്സിജൻ നിർമാണത്തിനുള്ള ഉപകരണം, പരിശോധന കിറ്റും മറ്റുള്ളവയും എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി തിരിച്ചാണ് ഇളവ് നൽകിയിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന 75ശതമാനം വാക്സിനും ജിഎസ്ടി നൽകി കേന്ദ്ര സർകാരായിരിക്കും വാങ്ങുക. വെന്റിലേറ്റർ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, കോവിഡ് പരിശോധന കിറ്റ്, ഓക്സിജൻ കോൺസൻട്രേറ്റ്, ബൈപാപ്പ് മെഷീൻ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമയി കുറച്ചു.
ആംബുലൻസ് സേവനത്തിനുള്ള നിരക്ക് 28 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയാണ് കുറച്ചത്. ഇലക്‌ട്രിക് ചൂളയുടെയും താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങളുടെയും നിരക്ക് അഞ്ചുശതമാനമാക്കി കുറച്ചു.
പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 30വരെയാകും ബാധകമാകുക. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസ് വഴിയാണ് 44-ാമത് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നത്. മെയ് 28ന് ചേർന്ന യോഗത്തിൽ കോവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ വസ്തുക്കൾക്ക് നികുതിയിളവ് നൽകുന്നത് പരിഗണിക്കാൻ മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ കൂടി നിർദേശം കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്.