ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനം
ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് ആശ്വാസമായി ദേശീയ കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം. കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകൾ തള്ളി പാർട്ടിയുടെ കേന്ദ്ര നേതൃത്വം രംഗത്ത് വരികയാണ്.
ആരോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും പാർട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാൻ ഇ ശ്രീധരൻ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് കേന്ദ്ര നേതൃത്വം തള്ളിയത്. ഒപ്പം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെ കണ്ടതിന് പിന്നാലെ അരുൺ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത്തരത്തിലുള്ള റിപ്പോർട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.എൽ സന്തോഷ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട് അരുൺ സിങ് വ്യക്തമാക്കിയത്.