Latest News

ജര്‍മനിയില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും; 19 മരണം

ബെര്‍ലിന്‍: ജര്‍മനിയില്‍ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം. 19 പേര്‍ ഇതുവരെ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് വിവരം. വെള്ളപ്പൊക്കത്തില്‍ അനേകം പേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍പ്പെട്ട് നിരവധി കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. യൂസ്‌കിര്‍ഷെനില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കോബ്ലെന്‍സ് നഗരത്തില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ ഭയന്ന് വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉള്‍പ്പെടെയുള്ള നാശനഷ്ടം ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായി. ഇത്് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.
രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്നു കൂടി മഴ തുടരുമെന്നാണ് ജര്‍മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്്. റൈന്‍ സീഗ് പ്രവിശ്യയിലെ സ്റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.

തുടര്‍ച്ചയായി പെയ്യുന്ന മഴ കിഴക്കന്‍ ബെല്‍ജിയത്തിലും വ്യാപകമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ശക്തമായ മഴയില്‍ പല പ്രദേശങ്ങളിലും പ്രതീക്ഷിച്ചതിലും വലിയ വെള്ളപ്പൊക്കമാണ് ഉണ്ടായത്. രാജ്യത്ത് രണ്ട് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലും ദക്ഷിണമേഖലയിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button