ലൈംഗിക തൊഴിലാളിയുടേതെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവം; ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി വീട്ടമ്മയുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. തയ്യല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന വീട്ടമ്മയ്ക്ക് ഒരു ദിവസം ഫോണിലേക്ക് എത്തുന്നത് നൂറുകണക്കിന് കോളുകളും സന്ദേശങ്ങളുമാണ്. ഇവരുടെ മൊബൈല്‍ നമ്പര്‍ ചില സാമൂഹികവിരുദ്ധരാണ് ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് പോലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടയില്ലെന്നാണ് വീട്ടമ്മ പറയുന്നത്. ഇപ്പോള്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ടിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഇത്തരം പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍- ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിന്‍ മേല്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റും.
സംഭവം ഇങ്ങനെ….
കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന ചെങ്ങനാശ്ശേരി വാകത്താനം സ്വദേശിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. തയ്യല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന വീട്ടമ്മയ്ക്ക് ഒരു ദിവസം ഫോണിലേക്ക് എത്തുന്നത് നൂറുകണക്കിന് കോളുകളും സന്ദേശങ്ങളുമാണ്. ഇവരുടെ മൊബൈല്‍ നമ്പര്‍ ചില സാമൂഹികവിരുദ്ധരാണ് ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയിരുന്നു. എന്നാല്‍ നമ്പര്‍ മാറ്റാനാണ് പോലീസുകാര്‍ നിര്‍ദേശിച്ചത്്. അതേസമയം തയ്യല്‍ ജോലി വര്‍ഷങ്ങളായി ചെയ്യുന്നതു വരുന്നതിനാല്‍ നമ്പര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കുമെന്നായിരുന്നു വീട്ടമ്മ പറഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രയോജനം ഇല്ലാതെ വന്നതോടെ് ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വകത്താനം സ്വദേശി വീട്ടമ്മയുടെ ഞെട്ടിക്കുന്ന ഈ പ്രതിസന്ധി പുറംലോകമറിയുന്നത്. ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യല്‍ സ്ഥാപനം നടത്തുന്നത്.
ഒന്‍പതുമാസമായി ഇത് തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞാണ് വീഡിയോ ഇട്ടത്. ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് വീട്ടമ്മയുടെ നമ്പര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ഇവരുടെ ജീവിതം പ്രതിസന്ധിയിലായത്.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ തെങ്ങണയ്ക്കടുത്ത് ഒരു വാടക വീട്ടിലാണ് വീട്ടമ്മയുടെ താമസം. നാല് കുട്ടികള്‍ അടങ്ങുന്നതാണ് ഈ വീട്ടമ്മയുടെ കുടുംബം. തയ്യലാണ് ഉപജീവന മാര്‍ഗ്ഗം. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളതെന്നും ‘എന്നെ ജീവിക്കാനനുവദിക്കൂ.
ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാ
ന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞാനെന്ത് ചെയ്യും.’ എന്ന് വീട്ടമ്മ പറയുന്നു. ഒരുദിവസം 50 കോളുകള്‍വരെയാണ് ഫോണില്‍ വരുന്നത്. ഒരു നമ്പറില്‍ നിന്നു തന്നെ 30-ഉം അതിലധികവും കോളുകള്‍. പലപ്പോഴും തനിക്ക് വരുന്ന കോളുകള്‍ മക്കള്‍ എടുക്കും. അവരോടുളള സമീപനവും വളരെ മോശമായി തന്നെയാണെന്നും ഇത് കടുത്ത പ്രതിസന്ധിയിലേക്കാണ് ഈ കുടുംബത്തെ തള്ളിവിടുന്നതെന്നും വീട്ടമ്മ പറഞ്ഞു. പൊലീസ് സംരക്ഷണം ലഭിക്കാതെ വന്നതോടെയാണ്് സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഷയം അവതരിപ്പിച്ചത്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു.